സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് ദീക്ഷ സ്വീകരിച്ച് വജ്രവ്യാപാരിയുടെ എട്ടുവയസ്സുകാരി മകള്‍

google news
monk

ഗുജറാത്തിലെ പ്രശസ്തനായ വജ്രവ്യാപാരിയുടെ മകള്‍ സന്യാസം സ്വീകരിച്ചു. എട്ടു വയസ് മാത്രം പ്രായമുള്ള ദേവാന്‍ഷിയാണ് തന്റെ സമ്പന്ന ജീവിതം ഉപേക്ഷിച്ച് ദീക്ഷ സ്വീകരിച്ചത്. വജ്രവ്യാപാരിയായ ധനേഷിന്റെയും ആമി സാംഗ്വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തകുട്ടിയാണ് ദേവാന്‍ഷി.
സൂറത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ജൈന സന്യാസിയായ ആചാര്യ വിജയ് കിര്‍ത്യാഷുരിയില്‍ നിന്നും ദേവാന്‍ഷി 'ദീക്ഷ' സ്വീകരിച്ചു. ശനിയാഴ്ച തുടങ്ങിയ ചടങ്ങുകള്‍ ഇന്ന് ദീക്ഷ സ്വീകരിച്ചാണ് അവസാനിപ്പിച്ചത്. ബന്ധുക്കള്‍ മതപരമായ ഘോഷയാത്രയും നടത്തിയിരുന്നു.
വളരെ ചെറുപ്പം മുതല്‍ തന്നെ ദേവാന്‍ഷി ആത്മീയ ജീവിതത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു. സന്യാസിമാരോടൊപ്പം 700 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്തിരുന്നു. അഞ്ച് ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാനും ദേവാന്‍ഷിയ്ക്ക് സാധിക്കും.
ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപരിയാണ് ധനേഷ് സാംഗ്വി. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സൂറത്തിലെ സാംഗ്വി ആന്‍ഡ് സണ്‍സ് ഡയമണ്ടിന്റെ നിലവിലെ മേധാവിയാണ് ധനേഷ്. ഇത്തരമൊരു സമ്പന്ന കുടുംബത്തിലെ ഇളമുറക്കാരിയായ കുട്ടിയാണ് എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചിരിക്കുന്നത്.

Tags