'മോദിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകും'; പ്രകീർത്തിച്ച് സംഗീത സംവിധായകൻ ഇളയരാജ

google news
എക്സ്പോ 2020യെ സംഗീതസാന്ദ്രമാക്കാന്‍ ഇളയരാജ എത്തുന്നു

ചെന്നൈ: ഭരണഘടനാ ശിൽപ്പി ഡോ. ഭീംറാവു അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യം ചെയ്ത് തമിഴ് സംഗീത സംവിധായകൻ ഇളയരാജ. വാക്കുകളിലല്ല, പ്രവൃത്തികളിൽ വിശ്വസിക്കുന്നവരാണ് രണ്ടു പേരുമെന്ന് ഇളയരാജ പറഞ്ഞു. ബ്ലൂ കാർട്ട് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച 'അംബേദ്കർ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെർഫോമേഴ്സ് ഇംപ്ലിമെന്റേഷൻ' എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഇളയരാജയുടെ താരതമ്യം.

'ഈ പുസ്തകം ഡോ. ബിആർ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അത്ഭുതകരമായ സാദൃശ്യം പുറത്തുകൊണ്ടുവരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ മുഖം മാറ്റുന്നതിൽ ഇരുവരും വിജയിച്ചു. രണ്ടു പേരും ദാരിദ്ര്യത്തെയും ശ്വാസംമുട്ടിക്കുന്ന സാമൂഹിക ഘടനയെയും അഭിമുഖീകരിച്ചിട്ടുണ്ട്. അവ തകർക്കുന്നതിൽ വിജയിക്കുകയും ചെയ്തു. രണ്ടു പേരും ഇന്ത്യയ്ക്കു വേണ്ടി വലിയ സ്വപ്‌നങ്ങൾ കണ്ടു. എന്നാൽ ചിന്തയേക്കാൾ പ്രവൃത്തിയിലാണ് ഇരുവരും വിശ്വസിച്ചത്.'- ഇളയരാജ എഴുതി.

സാമൂഹിക പരിവർത്തനം ലക്ഷ്യമിട്ട് മോദി കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം, ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി തുടങ്ങിയവയിൽ ഡോ അംബേദ്കർ അഭിമാനിതനാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 14നാണ് ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്.
 

Tags