ഇ കൊമേഴ്‌സ് സൈറ്റുകളിലെ വ്യാജ റിവ്യൂകൾക്കെതിരെ ഇനി നടപടി

google news
Ecommerce
ഒരിക്കൽ വ്യാജ റിവ്യും രേഖപ്പെടുത്തിയാൽ അവർക്ക് പിന്നീട് റിവ്യൂ രേഖപ്പെടുത്താൻ കഴിയാത്ത രീതിയൽ വിലക്കും നേരിടേണ്ടി വരും
ഇ കൊമേഴ്‌സ് സൈറ്റുകളിലെ വ്യാജ റിവ്യൂകൾക്കെതിരെ ഇനി നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ റിവ്യു നൽകുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തുന്നതടക്കം സർക്കാർ പരിഗണിക്കുന്നുണ്ട്.

മുമ്പ് ഉപയോഗിച്ചവരിൽ നിന്ന് ഉൽപന്നങ്ങളെയോ സേവനങ്ങളയോ കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നതാണ് ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ റിവ്യൂ സംവിധാനം.എന്നാൽ ഉപഭോക്താക്കളെ വഴിതെറ്റിക്കാൻ വലിയ രീതിയിൽ കൃത്രിമം നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ ഇടപെടൽ. നവംബർ ഇരുപത്തിയഞ്ചോടെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിയേക്കും. പണം നൽകിയോ പരസ്യമായോ നൽകുന്ന റിവ്യൂകൾ യഥാർഥ റിവ്യുകളിൽ നിന്ന് വേർതിരിക്കാനുള്ള നിർദേശം ഇതിൽ ഉൾപ്പെടുത്തും.

വ്യാജ റിവ്യുകൾ കണ്ടെത്തിയാൽ കമ്പനികൾക്ക് അവ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഒരിക്കൽ വ്യാജ റിവ്യും രേഖപ്പെടുത്തിയാൽ അവർക്ക് പിന്നീട് റിവ്യൂ രേഖപ്പെടുത്താൻ കഴിയാത്ത രീതിയൽ വിലക്കും നേരിടേണ്ടി വരും. റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്ഫോമുകൾക്കും സർക്കാർ മാർഗനിർദേശം ബാധകമാകും. കൃത്രിമ റിവ്യുകൾക്ക് ശിക്ഷ ഏർപ്പെടുത്തന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

എന്നാൽ ഈ മാനദണ്ഡം ഏത് രീതിയിൽ പ്രതിഫലിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഗൂഗിൾ, ആമസോൺ, സൊമാറ്റോ, സ്വിഗ്വി, മെറ്റ , തുടങ്ങിയ നിരവധി കമ്പനികളുമായി ചർച്ച ചെയ്താണ് സർക്കാർ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പല വ്യാജ റിവ്യുകളും സ്റ്റാർ റെയ്റ്റിങുകളും ഉപഭോക്താക്കളെ വഴിതെറ്റിക്കാനോ കമ്പനികളെ തകർക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാൽ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് സർക്കാരിൻറെ പ്രതീക്ഷ. മാർഗനിർദേശങ്ങൾ ആദ്യഘട്ടത്തിൽ സ്വയം നിയന്ത്രണം എന്ന നിലയ്ക്ക് കൊണ്ടുവരും. പിന്നീട് നിയമത്തിലൂടെ ഇത് ക‍ർശനമാക്കാനാണ് സാധ്യത.

Tags