ഷിന്‍ഡെ ക്യാമ്പില്‍ 46 പേര്‍ ; മഹാരാഷ്ട്ര സര്‍ക്കാരില്‍ പ്രതിസന്ധി തുടരുന്നു

google news
eknath shinde
കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ 37 പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്

ശിവസേനയ്ക്ക് തലവേദന കൂട്ടി രണ്ടു എംഎല്‍എമാര്‍ കൂടി ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പിലെത്തി. ഇതോടെ വിമത എംഎല്‍എമാരുടെ എണ്ണം 46 ആയി. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ എണ്ണം കൂടിയാണ് ഷിന്‍ഡെ മറികടന്നിരിക്കുന്നത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ 37 പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. അംഗബലം മുന്‍നിര്‍ത്തി ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അവകാശപ്പെടാനാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കം.

അതിനിടെ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നേതൃത്വം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തുടരുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാവ് വിമതരെ വിശ്വാസ വോട്ടെടുപ്പിന് വെല്ലുവിളിച്ചിരിക്കുകയാണ്. 'എങ്ങനെയാണ് വിമതരായ ശിവസേന എംഎല്‍എമാരെ ഗുജറാത്തിലേക്കും അവിടെ നിന്ന് അസമിലേക്ക് കൊണ്ടുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. അവരെ സഹായിക്കുന്നത് ആരാണെന്ന് ഞാന്‍ പേരെടുത്ത് പറയുന്നില്ല. അസം സര്‍ക്കാര്‍ അവരെ സഹായിക്കുന്നുണ്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ വിധാന്‍ സഭയില്‍ വരാതെ പറ്റില്ല,' എന്നും പവാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Tags