1996ലെ മയക്കുമരുന്ന് കേസ്; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ്

sanjay

ബനാസ്‌കാന്ത എസ്പിയായിരിക്കെ സുമേര്‍ സിങ് രാജപുരോഹിത് എന്ന അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ് ശിക്ഷ. മാര്‍ച്ച് 27 ന് ഈ കേസില്‍ ഭട്ടിനെ ശിക്ഷിച്ച രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജതിന്‍ താക്കറാണ് ശിക്ഷ വിധിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഇരുപത് വര്‍ഷമായി ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്.
കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ഭട്ടിന്റെ ജയില്‍ ശിക്ഷ ഒരേസമയം നടപ്പാക്കുമെന്ന് കോടതി വിധിച്ചു. നിലവില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതും കോടതി വിധിപ്രകാരമുള്ള 20 വര്‍ഷത്തെ തടവും ഉള്‍പ്പടെ ആകെ 40 വര്‍ഷത്തെ തടവ് ശിക്ഷയാണ് സഞ്ജയ് ഭട്ട് അനുഭവിക്കേണ്ടി വരിക.
1996ല്‍ ഗുജറാത്തിലെ ബനസ്‌കന്തയിലെ പൊലീസ് സൂപ്രണ്ട് (എസ്പി) ആയിരുന്ന ഭട്ട്, മയക്കുമരുന്ന് സൂക്ഷിച്ചതിന് രാജസ്ഥാന്‍ ആസ്ഥാനമായുള്ള അഭിഭാഷകന്‍ സുമര്‍ സിംഗ് രാജ്പുരോഹിതിനെ അറസ്റ്റു ചെയ്തതോടെയാണ് കേസ് ആരംഭിക്കുന്നത്. ബനസ്‌കന്ത ജില്ലയിലെ പാലന്‍പൂരിലെ അഭിഭാഷകന്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്നാണ് അന്നത്തെ പൊലീസിന്റെ മൊഴി.
രാജസ്ഥാന്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കണ്ടെത്തി. പാലന്‍പൂരില്‍ അഭിഭാഷകന്‍ താമസിച്ച മുറിയില്‍ 1.15 കിലോ കഞ്ചാവ് നട്ടുപിടിപ്പിച്ച് ഭട്ട് കൃത്രിമ തെളിവുണ്ടാക്കിയെന്ന് കണ്ടെത്തി. ഗുജറാത്ത് ഹൈക്കോടതി ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടര്‍ന്ന് 2018 സെപ്റ്റംബറില്‍ ഭട്ടിനെയും അദ്ദേഹത്തിന്റെ സബ്ഓര്‍ഡിനേറ്റ് ഐബി വ്യാസിനെയും അറസ്റ്റ് ചെയ്തു. 2015ലാണ് ഭട്ടിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. 

Tags