കൂട്ടബലാത്സംഗത്തിന് ശേഷം വസ്ത്രവും മോഷ്ടിച്ചു : രക്തമൊലിപ്പിച്ച് പതിനഞ്ചുകാരി നഗ്നയായി നടന്നത് രണ്ട് കിലോമീറ്ററുകളോളം

google news
rape

ലക്നൗ : കൂട്ടബലാത്സംഗത്തിന് ശേഷം രക്തമൊലിപ്പിച്ച് രണ്ട് കിലോമീറ്ററുകളോളം നഗ്നയായി നടന്നുപോകേണ്ടിവന്ന  പതിനഞ്ചുകാരിയുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ. ആളുകൾ നോക്കി നിൽക്കെ തെരുവിലൂടെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു അവൾ. കണ്ടുനിന്നവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, പലരും മൊബൈലിൽ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലായിരുന്നു. പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും പലരും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ക്രൂരമായ സംഭവം നടന്നത്. 

വീട്ടിലേക്ക് കയറി വന്ന് നടന്നതെല്ലാം പറയുമ്പോൾ അവളുടെ ശരീരം മുഴുവൻ രക്തമൊലിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവി ഹേമന്ദ് കുറ്റിയാലിനെ കണ്ട് പരാതി നൽകുന്നത് വരെ തങ്ങളുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും ബന്ധു ആരോപിച്ചു. പ്രതികളുടെ ബന്ധുക്കൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സംഭവ ദിവസം അയൽ ഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടിയെന്ന് മൊറാദാബാദ് പൊലീസ് പറഞ്ഞു. അവിടെ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. കുട്ടിയടെ കരച്ചിൽ കേട്ട് ഗ്രാമത്തിലെ ഒരാൾ ഓടി വന്നതോടെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പെൺകുട്ടിയുടെ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും കൊണ്ടാണ് ഇവര്‍ സ്ഥലം വിട്ടത്. 

പോക്സോ ആക്ട് പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സന്ദീപ് കുമാര്‍ മീന പറഞ്ഞു. പ്രതികളിലൊരാളെ സെപ്തംബര്‍ 15 ന് അറസ്റ്റ് ചെയ്തു. തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Tags