ഇന്ത്യയിൽ ‌സെർവിക്കൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വർദ്ധന; കാരണങ്ങൾ ഇവ...

cervical cancer

സ്ത്രീകളിൽ കണ്ട് വരുന്ന അർബുദങ്ങളിലൊന്നാണ് സെർവിക്കൽ ക്യാൻസർ.  2025 ഓടെ കാൻസർ ബാധിതരുടെ എണ്ണം വർധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കുന്നു. 2022 ൽ ഏകദേശം 14.6 ലക്ഷം സ്ത്രീകളെ ഈ അർബുദം ബാധിച്ചു. 2025 ൽ ഇത് 15.7 ലക്ഷമായി ഉയരാമെന്നും ​വി​ദ​ഗ്ധർ പറയുന്നു.

ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെർവിക്സ് അഥവാ ഗർഭാശയ മുഖം എന്നു പറയുന്നത്. സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന കാൻസർ ആണ് സെർവിക്കൽ ക്യാൻസർ. ലോകത്തിലെ സെർവിക്കൽ ക്യാൻസർ രോഗികൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്.

എന്തുകൊണ്ടാണ് ഇന്ത്യയിൽ സെർവിക്കൽ ക്യാൻസർ ബാധിക്കുന്നതിന്റെ കാരണങ്ങളെന്ന് വിദ​ഗ്ധർ അടുത്തിടെ പരിശോധിച്ചു. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് സ്ത്രീകൾക്കിടയിൽ വേണ്ടത്ര അവബോധവും പ്രതിരോധ നടപടികളും ഇല്ലാത്തതാണ് ഇത്രയും വലിയ വർദ്ധനവിന് പ്രധാന കാരണമായതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സെർവിക്കൽ ക്യാൻസറിന് പലപ്പോഴും എച്ച്ഐവി, എച്ച്പിവി എന്നിവ കാരണമാകുമെന്ന വസ്തുത പലർക്കും അറിയില്ല. ഈ വൈറസുകളാണ് പലപ്പോഴും സെർവിക്കൽ ക്യാൻസർ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം.

ഇന്ത്യയുടെ പല ഭാഗങ്ങളിലും മതിയായ മെഡിക്കൽ സൗകര്യങ്ങൾ, മെഡിക്കൽ ചെക്കപ്പുകൾ, വാക്സിനേഷൻ എന്നിവയുടെ അഭാവം ഇപ്പോഴും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നു. ഇത് രോഗനിർണയം വൈകുന്നതിലേക്ക് നയിക്കുന്നുതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

പ്രസവവുമായി ബന്ധപ്പെട്ട ചികിത്സ തേടാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നത് പോലെയുള്ള മറ്റ് ചില ഘടകങ്ങളും ഇതിന് കാരണമാകുന്നു. ഒന്നിലധികം പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും എച്ച്പിവി അണുബാധയുടെ വ്യാപനത്തിന് കാരണമാകുന്നു. ഇത് സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പരിശോധനാ സൗകര്യങ്ങളും പ്രതിരോധ മരുന്നുകളും രാജ്യത്തുടനീളം വ്യാപകമായി ലഭ്യമാണെങ്കിലും അവ വിപണിയിൽ എത്തുന്നില്ല എന്നതാണ് മറ്റൊരു കാരണം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ അവ ലഭിക്കാതെ വരുന്നു.

Tags