‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’; രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ജയമോഹൻ

b jeyamohan

കേരളത്തിന് പുറമെ തമിഴ്നാട്ടിലും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. നിരവധി പ്രമുഖരടക്കം ചിത്രത്തെ പ്രശംസിച്ച്  രംഗത്തെത്തുമ്പോൾ ചിത്രത്തെ രൂക്ഷമായി വിമർശിച്ച രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും സിനിമാ തിരക്കഥാകൃത്തുമായ ജയമോഹന്‍.

മഞ്ഞുമ്മല്‍ ബോയ്സ് കുടിച്ചുകൂത്താടുന്ന തെണ്ടികൾ ആണെന്നും ഇത് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നുമായിരുന്നു ജയമോഹന്‍ വിമർശിച്ചത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’  എന്ന തലക്കെട്ടില്‍ മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ സിനിമയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ചിത്രത്തെ മാത്രമല്ല മലയാള സിനിമയെയും മലയാളികളെയും ഒന്നടങ്കം തന്റെ ലേഖനത്തിൽ അദ്ദേഹം ആക്ഷേപിക്കുന്നുണ്ട്.
 
മറ്റ് പല മലയാള സിനിമകളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് എന്നും  മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

‘മഞ്ഞുമ്മൽ ബോയ്‌സ് തന്നെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന ചിത്രമായിരുന്നു. കാരണം അത് കാണിക്കുന്നത് കെട്ടുകഥയല്ല. ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികൾ ഇതേ മനസ്ഥിതിയാണ് പങ്കിടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രമല്ല, കാടുകളിലും അവർ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ കുറഞ്ഞത് പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ–ഊട്ടി റോഡോ പരിശോധിക്കുക. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ കാണാം. അത് അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങൾ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വാഗമൺ പുൽമേട്ടിൽ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തിൽകുമാർ അവർ എറിഞ്ഞ കുപ്പികൾ പെറുക്കി നീക്കിയിരുന്നു.’ 

‘ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും ഈ കുപ്പിച്ചില്ലുകൾ മൂലം കാല് വൃണപ്പെട്ട് ചരിയുന്നുണ്ട്. അതിനെ അപലപിച്ച് ഞാൻ എഴുതിയ ‘ആനവൈദ്യന്‍’ മലയാളത്തിലും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല. ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർത്ഥമാണ്. അടിയല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല എന്നും ജയമോഹൻ കുറ്റപ്പെടുത്തി. 

മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദുവെന്നും ജയമോഹന്‍ ആരോപിക്കുന്നു. കേരളത്തിൽ, പ്രത്യേകിച്ച് എറണാകുളത്ത് മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ടെന്നും ജയമോഹന്‍ കുറിച്ചു. ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. പത്ത് വർഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകൾ കേരളത്തിൽ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവൽകരിച്ചിരുന്നു. അവ ഇൻപുട്ടില്ലാത്ത വ്യാജ ചിത്രങ്ങളാണ്. ഇവയെ പ്രകൃതിദത്ത കലാസൃഷ്‌ടികളായി ബുദ്ധിജീവികൾ ആഘോഷിച്ചു. കേരളത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ടെങ്കിൽ ഈ സിനിമാക്കാർക്കെതിരെ നേരിട്ട് നടപടിയെടുക്കണം. തമിഴ്‌നാട്ടിൽ മയക്കുമരുന്നിന് അടിമപ്പെട്ട സിനിമകൾ ആഘോഷിക്കുന്നവരെ ഞാൻ തെമ്മാടികളോ നീചന്മാരോ ആയി കണക്കാക്കും.

വാണിജ്യ സിനിമ ഒരു കലയല്ല. പരിശീലനമോ കലാപരമായ അറിവോ ഇല്ലാത്ത വലിയ ജനക്കൂട്ടത്തോട് ഇത് നേരിട്ട് സംസാരിക്കുന്നു. അതിന് ഒരിക്കലും കലാസ്വാതന്ത്ര്യം നൽകരുത്. ആ ദാരിദ്ര്യം ബൗദ്ധികമായ ഒരു ചെറുത്തുനിൽപ്പും നടത്താൻ കഴിയാത്ത സാധാരണക്കാരായ ജനസമൂഹത്തെ അധഃപതിപ്പിക്കുമെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഇത്തരം സംഘങ്ങളെ കുറിച്ച് ഈ സിനിമ ഉപയോഗിച്ച് ബോധവൽക്കരണം നടത്തിയാൽ നന്നായിരിക്കും. പൊലീസ് അവരെ കുറ്റവാളികളായി കാണണം. ഒരിക്കലും ഒരു തരത്തിലും പിന്തുണയ്ക്കരുത്. ചിലപ്പോൾ അവർ എവിടെയെങ്കിലും കുടുങ്ങി മരിക്കുന്നത് നല്ലതാണ്. നമ്മുടെ വനങ്ങൾ സംരക്ഷിക്കപ്പെടും. ഇത് അവർക്ക് പ്രകൃതി നൽകിയ സ്വാഭാവിക ശിക്ഷയാണെന്നും ജയമോഹൻ പറഞ്ഞു.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ജനിച്ച ജയമോഹന്‍ മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. കേരളത്തിലെ വായനക്കാര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദമുള്ള ജയമോഹന്‍ മലയാള സാഹിത്യ സംവാദ വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ്. ഒഴിമുറി, കാഞ്ചി, വണ്‍ ബൈ റ്റു എന്നിവയാണ് ജയമോഹന്‍ തിരക്കഥയൊരുക്കിയ മലയാള സിനിമകള്‍.