തന്റെ കവിതകളുടെ പേരുകൾ സിനിമകൾക്കിടാറുണ്ട്, പക്ഷെ ആരോടും താൻ കോപ്പിറൈറ്റ് ചോദിക്കാറില്ല; ഇളയരാജയെ പരോക്ഷമായി വിമർശിച്ച് വൈരമുത്തു

vairamuthu

ചെന്നൈ: ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഗീതസംവിധായകൻ ഇളയരാജയെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഇളയരാജ സംഗീതം നൽകിയ പാട്ടുകൾ ഗാനമേളകളിലും സ്റ്റേജ്ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടിയെടുക്കുന്ന പശ്ചാത്തലത്തിലാണ് ഇളയരാജയെ പരോക്ഷമായി വിമർശിച്ച് വൈരമുത്തു രംഗത്തെത്തിയിരിക്കുന്നത്.

താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ പേരിൽ താൻ പകർപ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു.
വിണൈതാണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിരുന്നെന്നും പിന്നീട് ഇവ സിനിമകൾക്ക് ഉപയോഗിച്ചെന്നും വൈരമുത്തു പറഞ്ഞു.

ആരും സമ്മതം ചോദിക്കാതെയാണ് ഈ പേരുകൾ സിനിമയ്ക്ക്‌ നൽകിയത്. താൻ ആരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മിൽ ഒരാൾ, തമിഴ് നമ്മുടെ ഭാഷ എന്നുകരുതിയാണ് കവിത മറ്റുള്ളവർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പാട്ട് എന്നാൽ ഈണംമാത്രമല്ല, അതിലെ വരികൾകൂടിയാണെന്ന് സാമാന്യബോധമുള്ളവർക്ക് അറിയാമെന്ന് മുമ്പ് ഈ വിഷയത്തിൽ വൈരമുത്തു പ്രതികരിച്ചിരുന്നു. തുടർന്ന്, ഇനി ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാൽ വൈരമുത്തു കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഇളരാജയുടെ സഹോദരൻ ഗംഗൈ അമരൻ ഭീഷണിമുഴക്കിയിരുന്നു.
 

Tags