അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറമെന്ന് മേജര്‍ രവി

google news
malika
ആ കഥാപാത്രത്തിന്‍റെ  ജീവിത യാത്രയുടെ പല ഭാഗങ്ങളും ഒരു സിനിമാ സ്വാദകൻ എന്ന നിലയിൽ എന്‍റെ കണ്ണുകൾ നനയിച്ചു.

 ഉണ്ണിമുകുന്ദന്‍ നായകനായ മാളികപ്പുറത്തെ  പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. എന്‍റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഈ ചിത്രത്തെ കുറിച്ച് പല രീതിയിലുള്ള വിമർശനങ്ങൾ ഞാൻ കേട്ടു. 

ഏതെങ്കിലും ഒരു പാർട്ടിയുടേയോ മതത്തിന്‍റെയോ പേരിൽ മാറ്റി നിർത്തപ്പെടുകയോ അവ ഹേളിക്കുകയോ ചെയ്യാതെ   ഇതിനെ ഒരു സിനിമയായി തന്നേ  കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും  മാളികപ്പുറം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറയുന്നു.

മേജര്‍ രവി എഴുതിയ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഞാൻ ഇന്നലെ ചെന്നൈ വെച്ച് മാളികപ്പുറം എന്ന സിനിമ കാണുകയുണ്ടായി. കുറേ കാലത്തിനു ശേഷം കണ്ടിരിക്കാനും  ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും  ഒക്കെ സാധിച്ച ഒരു മലയാള സിനിമ. 

എന്‍റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഈ ചിത്രത്തെ കുറിച്ച് പല രീതിയിലുള്ള വിമർശനങ്ങൾ ഞാൻ കേട്ടു. ഏതെങ്കിലും ഒരു പാർട്ടിയുടേയോ മതത്തിന്‍റെയോ പേരിൽ മാറ്റി നിർത്തപ്പെടുകയോ അവ ഹേളിക്കുകയോ ചെയ്യാതെ   ഇതിനെ ഒരു സിനിമയായി തന്നേ  കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും  മാളികപ്പുറം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 

കുടുംബ പ്രാരാബ്ധങ്ങളിലൂടെ ജീവിതം തള്ളി നീക്ക പ്പെടുമ്പോഴും തന്‍റെ കുഞ്ഞിനോട്  ഒരച്ഛൻ കാണിക്കുന്ന കമീറ്റ്മെന്‍റ്. അത് സൈജു കുറുപ്പ്  വളരെ മനോഹരമായി ചെയ്തിരിക്കുന്നു. ആ കഥാപാത്രത്തിന്‍റെ  ജീവിത യാത്രയുടെ പല ഭാഗങ്ങളും ഒരു സിനിമാ സ്വാദകൻ എന്ന നിലയിൽ എന്‍റെ കണ്ണുകൾ നനയിച്ചു.

ഞാൻ അറിയാതെ എവിടേയ്ക്ക് ഒക്കെയോ എന്‍റെ മനസ്സ് സഞ്ചരിച്ചു. അത്പോലെ മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചിരിക്കുന്ന ദേവനന്ദ, അവളുടെ സുഹൃത്തായ ശ്രീ പദ് എന്നീ കുട്ടികളുടെ നിഷ്കളങ്ക ബാല്യ കാലം ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഇതിനെ കുറിച്ച് എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇപ്പൊൾ എഴുതുന്നത്.

ഉണ്ണി മുകുന്ദൻ എന്ന താരത്തിന്‍റെ സ്ക്രീൻ പ്രെസൻസാണ് ചിത്രത്തിന്‍റെ ആത്മാവ്.
വളരേ തന്മയത്വത്തോടെയും പക്വതയോടെയുമാണ് ഉണ്ണി അഭിനയിപ്പിച്ച് പൊലിപ്പിച്ചത്. 
അത്പോലെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കരിയറിലെ തന്നെ മികച്ച  സ്ക്രീൻ പ്ലെയാണ് ഈ ചിത്രം. ഷമീർ മുഹമ്മദിന്‍റെ എഡിറ്റിങ്ങും മികച്ചുനിൽക്കുന്നു.

ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയാതെ വയ്യ. അത്രത്തോളം മികച്ച രീതിയിൽ ആണ് രഞ്ജിൻ രാജ്  സംഗീതം ഒരുക്കിയത്.  തിരക്കഥ ആയിക്കോട്ടെ, ഛായാഗ്രഹണം ആയിക്കോട്ടെ. എല്ലാം ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു.

അതിൽ എല്ലാം ഉപരിയായി  വിഷ്ണു ശങ്കർ ഒരു തുടക്കക്കാരൻ ആണെന്ന് പോലും പറയിക്കാത്ത രീതിയിൽ സംവിധായകന്‍റെ ചുമതല കൃത്യമായി നിർവഹിച്ചു. അച്ഛന്‍റെ കഴിവുകൾ പകർന്നു കിട്ടിയ അനുഗ്രഹീത കലാകാരൻ കൂടിയാണ് സംവിധായകൻ വിഷ്ണു ശങ്കർ. ഇതൊക്കെ സിനിമയുടെ ടെക്നിക്കൽ സൈഡ്.

ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന   ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണ്. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറം. ഈ ചിത്രം കണ്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ വലിയൊരു നഷ്ടം ആകുമായിരുന്നു എന്ന് എനിക്ക് തോന്നി. നമ്മുടേ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്കാരം തിരിച്ച് പിടിക്കാൻ തോന്നിപ്പിക്കുന്ന സിനിമയായിട്ടാണ് മാളികപ്പുറം എന്ന സിനിമയെ ഞാൻ കാണുന്നത്.

അടുത്ത കാലത്ത് കണ്ട മലയാള സിനിമകളിൽ മനസ്സ് കൊണ്ട് ഇഷ്ടം തോന്നിയ മറ്റൊരു ചിത്രമായിരുന്നു "ന്നാ താൻ കേസ് കൊട്". അതും  ഇതുപോലെ ഒരു സിനിമയായി കണ്ട് ആസ്വദിച്ച ചിത്രമായിരുന്നു.

Tags