അമ്മയുടെയും മകളുടെയും നായകന്മാരായ മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾ..
മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹൻലാലും. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ പകർന്നാടി ഏവരെയും വിസ്മയിപ്പിച്ച ഈ താരങ്ങൾക്ക് അപൂർവ്വമായ മറ്റൊരു നേട്ടം കൂടിയുണ്ട്. സിനിമാ ജീവിതത്തിൽ അമ്മയുടെയും മകളുടെയും നായകന്മാരാകാൻ സാധിച്ച താരങ്ങൾ കൂടിയാണ് ഇവർ. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരായിരുന്ന ലക്ഷ്മിയുടെയും മകൾ ഐശ്വര്യ ഭാസ്‌കറിന്റെയും നായകന്മാരായാണ് ഇരുവരും അഭിനയിച്ചത്.
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ,' 'നദി മുതൽ നദി വരെ,' 'അമേരിക്ക അമേരിക്ക തുടങ്ങി നിരവധി സിനിമകളിൽ ലക്ഷ്മി മമ്മൂട്ടിയുടെ ജോഡിയായി അഭിനയിച്ചിട്ടുണ്ട്. 'ജാക്ക്പോട്ട്' എന്ന ചിത്രത്തിലാണ് ലക്ഷ്മിയുടെ മകൾ ഐശ്വര്യ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. അതേസമയം, സിന്ദൂരസന്ധ്യയ്ക്ക് മൗനം, ആട്ടക്കലാശം എന്നീ ചിത്രങ്ങളിലാണ് ലക്ഷ്മി മോഹൻലാലിന്റെ നായികയായി അഭിനയിച്ചത്. ഐശ്വര്യയാകട്ടെ ബട്ടർഫ്ളൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി.
1961-ൽ ശ്രീ വള്ളി എന്ന സിനിമയിൽ ബാല നടിയായിട്ടായിരുന്നു ലക്ഷ്മി വെള്ളിത്തിരയിലേക്കെത്തിയത്. 1974-ൽ ചട്ടക്കാരി എന്ന സിനിമയിൽ നായികയായിട്ടാണ് ലക്ഷ്മി മലയാളസിനിമയില്‍ പ്രവേശിക്കുന്നത്. ചട്ടക്കാരിയിലെ അഭിനയത്തിന് 1974-ൽ ലക്ഷ്മിയ്ക്ക് കേരള സംസ്ഥാനചലച്ചിത്ര പുരസ്ക്കാരം ലഭിച്ചിരുന്നു. തുടർന്ന് നിരവധി മലയാള സിനിമകളിൽ നായികയായി. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ, സിനിമകളിലും എഴുപതുകളിൽ പ്രധാന നായികയായിരുന്നു ലക്ഷ്മി. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി ലക്ഷ്മി അഭിനയിച്ചു. 1977-ൽ സിലനേരങ്ങളിൽ സില മനിതർഗള്‍ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് ലക്ഷ്മിയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു.
ലക്ഷ്മിയുടെ ആദ്യം വിവാഹത്തിലുള്ള മകളാണ് ഐശ്വര്യ. പതിനേഴാം വയസ്സിലാണ് ക്യാമറയ്ക്കു മുന്നില്‍ എത്തിയത്. തുടര്‍ന്ന് ഒട്ടനവധി തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. മോഹന്‍ലാലിന്റെ നായികയായെത്തിയ ബട്ടര്‍ഫ്‌ളെസും, നരസിംഹവും ഐശ്യര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.