‘കാതല്‍’ലിനെ പ്രശംസിച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍

vasrikumar

മമ്മുട്ടി ചിത്രം ‘കാതല്‍’ലിനെ പ്രശംസിച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍. വഴുതിപ്പോകാവുന്ന വിധം വക്കിലുള്ള പ്രമേയമാണ് കാതലിന്റേതെന്നും അതിരിനു പുറത്തു പ്രബലസമൂഹം നിര്‍ത്തിയ കാര്യമാണ് ചിത്രം തുറന്നു പറയുന്നതെന്നും ശ്രീകുമാര്‍. മമ്മൂട്ടി എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു. ആ മാത്യുവിന് വീണ്ടും കയ്യടി. മാറിയ കേരളത്തെ സൂചിപ്പിക്കുന്നുണ്ട് കാതല്‍. തിയറ്ററിലെ നിശബ്ദതയും ഒടുവിലെ നിലയ്ക്കാത്ത കയ്യടിയും മാറിയ കേരളത്തിനുള്ളതാണെന്നും ശ്രീകുമാര്‍ പറയുന്നു.

വി എ ശ്രീകുമാറിന്റെ വാക്കുകള്‍

നിലയ്ക്കാത്ത കയ്യടികളോടെ അവസാനിക്കും വരെ, തീവ്രമായ ഒരു നിശബ്ദതയായിരുന്നു തിയറ്ററാകെ. ആ കയ്യടിയാവട്ടെ, തിരിച്ചറിവിന്റെ പാരമ്യവുമായിരുന്നു.കുട്ടായിയെ കൊണ്ട് വണ്ടി ഓടിക്കെടാ- എന്ന തെറി, തങ്കനോട് പറഞ്ഞപ്പോള്‍, ഒരു മറു കമന്റ്, ഒരലമ്പ് വര്‍ത്തമാനം തിയറ്ററില്‍ ഉണ്ടാകുമോ എന്നു ഞാന്‍ ഭയന്നു. ഇല്ല, അങ്ങനെയൊന്നും ഉണ്ടായില്ല. അപ്പോള്‍ തങ്കന്‍ അനുഭവിച്ച വേദനയാണ് തിയറ്ററിനെ നോവിച്ചത്. തിരികെ കാറോടിക്കുമ്പോള്‍ ആലോചിച്ചത് ആ കയ്യടിയെപ്പറ്റിയാണ്.

ആര്‍ക്കുള്ള കയ്യടിയാണ് അതെന്നാണ്. വഴുതിപ്പോകാവുന്ന വിധം വക്കിലുള്ള പ്രമേയമാണ് കാതലിന്റേത്. അതിരിനു പുറത്തു പ്രബലസമൂഹം നിര്‍ത്തിയ കാര്യമാണ് തുറന്നു പറയുന്നത്. മാത്യുവിനെ പോലെ, സമൂഹത്തിനാകെ പേടിയാണ് ആ സത്യത്തെ. തുറന്നു പറഞ്ഞ് സ്വതന്ത്രമാകാന്‍ കെല്‍പ്പില്ലാത്ത സമൂഹം തിയറ്ററില്‍ കൂട്ടമായിരുന്ന് കയ്യടിച്ചത്, ഒരു തുറവിയാണ്. മമ്മൂക്ക സ്‌ക്രീനില്‍ കരഞ്ഞാല്‍ തിയറ്ററാകെ കരയും.

ചാച്ചനമുമായുള്ള മാത്യുവിന്റെ സംസാരം ഓമനയിലേക്ക് നീളുകയും അതൊരു പാട്ടായി മാറുകയും ചെയ്തപ്പോള്‍, കരയാത്തവരായി തിയറ്ററില്‍ ആരാകും ഉണ്ടായിരുന്നിരിക്കുക. ഞാന്‍ കരഞ്ഞു. ആ കരച്ചിലിനൊടുവില്‍ തെളിഞ്ഞ മനസുകളുടെ, തെളിമയായിരുന്നു ആ കയ്യടി. ജിയോ ബേബിക്ക്. എഴുത്തിന്. ആഴം കാട്ടിയ ദൃശ്യങ്ങള്‍ക്ക്. സുധിക്ക്. ഓമനയ്ക്ക്- എല്ലാവര്‍ക്കും കയ്യടിയുണ്ടായിരുന്നു. ഞാനും കയ്യടിച്ചു ബാക്കി എല്ലാത്തിനും ഒപ്പം പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്.

അങ്ങേയ്ക്കു സാധ്യമായ ഈ ധീരത, അതിന്റെ പേരാണ് സ്‌ക്രീനില്‍ അവസാനം തെളിഞ്ഞ ബോര്‍ഡില്‍ ഉണ്ടായിരുന്നത്- ചരിത്രവിജയം. മമ്മൂട്ടി, എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു. ആ മാത്യുവിന് വീണ്ടും കയ്യടി. മാറിയ കേരളത്തെ സൂചിപ്പിക്കുന്നുണ്ട് കാതല്‍. തിയറ്ററിലെ നിശബ്ദതയും ഒടുവിലെ നിലയ്ക്കാത്ത കയ്യടിയും മാറിയ കേരളത്തിനുള്ളതാണ്. ഉള്‍ക്കൊള്ളുക, എന്ന മഹത്തായ മൂല്യം നാം ഒരു സമൂഹം എന്ന നിലയില്‍ ആര്‍ജ്ജിക്കുന്നു. അതെ, നാം കയ്യടിച്ചത് നമുക്ക് തന്നെയാണ്. നന്ദി മമ്മൂക്ക, നയിച്ചും നിര്‍മ്മിച്ചും കാതല്‍ സാധ്യമാക്കിയതിന്.

Tags