ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിക്ക് നേരെ കല്ലേറ്.

google news
imran hashmi


ദില്ലി: ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വച്ചാണ് നടന് നേരെ ആക്രമണം നടന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ഇമ്രാന്‍ ജമ്മുവില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.  

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം താരം പഹല്‍ഗാമിലെ മാര്‍ക്കറ്റില്‍ നടക്കാന്‍ പോയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ചില അജ്ഞാതര്‍ ഇമ്രാന് നേരെ കല്ലെറിയുക ആയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇമ്രാന്‍ ഹാഷ്മിയുടെ 'ഗ്രൗണ്ട് സീറോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് കശ്മീരില്‍ പുരോഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. ഇമ്രാന്‍ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും ഈ ചിത്രത്തിലൂടെ ചില വലിയ വിസ്മയങ്ങളാണ് താരം ആരാധകര്‍ക്കായി ഒരുക്കുന്നത്. 

'ഗ്രൗണ്ട് സീറോ' കൂടാതെ, ഇമ്രാന്‍ ഹാഷ്മി മറ്റ് നിരവധി പ്രോജക്റ്റുകളിലും അഭിനയിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും ടൈഗര്‍ 3 എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന വേഷത്തില്‍ എത്തും. മനീഷ് ശര്‍ മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഈദ് സമയത്താകും ചിത്രത്തിന്റെ റിലീസ്. ഇത് കൂടാതെ അക്ഷയ് കുമാറിനൊപ്പം 'സെല്‍ഫി' എന്ന ചിത്രത്തിലും ഇമ്രാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തില്‍ ബോക്‌സ് ഓഫീസ് വിജയം നേടിയ  'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്ക് ആണ് സെല്‍ഫി. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.'ഗുഡ് ന്യൂസ്' സംവിധായകന്‍ രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2023 ഫെബ്രുവരി 24ന് റിലീസ് ചെയ്യും.
 

Tags