അംബേദ്കർ-മോദി താരതമ്യം ; മാപ്പ് പറയില്ലെന്ന് സംഗീത സംവിധായകന്‍ ഇളയരാജ

google news
ilayarajacpmpairing

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ഡോക്ടര്‍ ബി.ആര്‍ അംബേദ്കറെയും താരതമ്യം ചെയ്തതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സംഗീത സംവിധായകന്‍ ഇളജരാജ. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയ അവതാരികയിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തത്.എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം മാപ്പ് പറയുകയില്ലെന്ന് സഹോദരന്‍ ഗംഗൈ അമരന്‍ വഴി അറിയിച്ചു.

എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ പറയുന്നത്. സത്യം ഒരിക്കലും പറയാന്‍ മടിക്കുകയില്ല. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല- ഇളയരാജ പറഞ്ഞു.

അവതാരികയിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു..

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള ശ്രദ്ധേയമായ ചില സാദൃശ്യങ്ങള്‍ ഈ പുസ്തകം പുറത്ത് കൊണ്ടുവരുന്നു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരും. പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടു, എന്നാല്‍ ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു- ഇളജരാജ കുറിച്ചു.

സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയവയിലൂടെ അംബേദ്കര്‍ മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മോദിയെയും അംബേദ്കറിനെയും താരതമ്യം ചെയ്ത ഇളയരാജയെ വിമര്‍ശിച്ച് ഡി.എം.കെ. നേതാക്കളടക്കം ഒട്ടേറെ പേര്‍ രംഗത്തെത്തി. അംബേദ്കർ വര്‍ണവിവേചനവും മനുധര്‍മവും അടിച്ചമര്‍ത്തിയ ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തയാണെന്നും മോദി മനു ധര്‍മത്തില്‍നിന്നാണ് വന്നതെന്നും ഡി.എം.കെ. നേതാവ് ഡി.എസ്.കെ. ഇളങ്കോവന്‍ പറഞ്ഞു.

Tags