ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്'' ; മറുപടിയുമായി ടൊവിനോ

tovino

'വഴക്ക്' എന്ന സിനിമയുടെ തിയറ്റര്‍ഒടിടി റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയായ നടന്‍ ടൊവിനോ തോമസ്. വഴക്ക് ഒരു നല്ല സിനിമയാണെന്നും താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടോവിനോ പറഞ്ഞു. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

'വഴക്ക്' എന്ന സിനിമ തിയറ്ററിലൂടെ പുറത്തിറക്കാന്‍ ടോവിനോ ശ്രമിക്കുന്നില്ലെന്നും സിനിമ തിയറ്ററുകളിലെത്തിയാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്ന് ടോവിനോ പറഞ്ഞെന്നുമായിരുന്നു സനലിന്റെ ആരോപണം. പൊതുവെ 'വഴക്ക്' എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും തോന്നിയിരുന്നുവെന്നും ആളുകള്‍ വലുതെന്നു കരുതുന്ന മനുഷ്യര്‍ പലരും വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങളാണിതെന്നും സനല്‍ കുമാര്‍ പറഞ്ഞിരുന്നു.

ടോവിനോ തോമസിന്റെ വാക്കുകള്‍

''2020ലാണ് 'വഴക്ക്' ചെയ്യാന്‍ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്‌സ്പീരിയന്‍സ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവന്‍ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്‌പെക്ട് കൊണ്ടാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്റെ പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകള്‍ക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങള്‍ക്കുശേഷം അവര്‍ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇന്റര്‍നാഷ്‌നല്‍ കോക്കസ് സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു.പിന്നീട് വേറെ ഫെസ്റ്റിവലുകള്‍ കിട്ടി. അതിനുശേഷം ഐഎഫ്എഫ്‌കെയില്‍ അവസരം കിട്ടിയപ്പോഴും അവരും തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്‌ക്രീനിങ്ങിന് അവസരം കിട്ടി. നല്ല പ്രതികരണമാണ് മേളയില്‍ നിന്നു ലഭിച്ചത്. കാസര്‍ഗോട് അജയന്റെ രണ്ടാം മോഷണം സിനിമയുടെ ലൊക്കേഷനില്‍ നിന്നും വന്നാണ് മേളയില്‍ പ്രേക്ഷകര്‍ക്കൊപ്പം ഞാന്‍ ആ സിനിമ കണ്ടത്. അതിനുശേഷമാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഞാന്‍ ഒരിക്കലും തിയറ്റര്‍ റിലീസിന് എതിര്‍ക്കില്ല എന്ന് പറഞ്ഞു. എന്നാല്‍ മറ്റൊരാളെ കൊണ്ട് ഇന്‍വെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. എന്തിനാണ് മറ്റൊരാളെ കൂടി ഇതിലേക്കു കൊണ്ടുവരുന്നത്.ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകള്‍ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്‌കെയില്‍ കണ്ട ആളുകളൊന്നും തിയറ്ററില്‍ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. തിയറ്ററുകളിലെത്തി, ഇത് ടൊവിനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകള്‍കൊണ്ട് അത് മാനേജ് ചെയ്യാം. എന്നാല്‍ ഈ സിനിമ അത് അര്‍ഹിക്കുന്ന റെസ്‌പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്.


ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ട്.തിയറ്ററില്‍ റിലീസ് ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പരാജയ ചിത്രം എന്ന നിലയില്‍ ആ സിനിമ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താല്‍പ്പര്യമുണ്ടെങ്കില്‍ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒടിടി റിലീസിനായി ശ്രമിച്ചു. എന്നാല്‍ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യല്‍ പ്രൊഫൈലും തടസമായി വന്നു. 'ഇത്തരം സിനിമകള്‍ ചെയ്താല്‍ തകര്‍ന്നുപോകുന്ന കരിയര്‍ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കില്‍ 'അദൃശ്യജാലകങ്ങള്‍'എന്ന സിനിമയുടെ കോ പ്രൊഡ്യൂസര്‍ ആകുമായിരുന്നോ. ആ സിനിമയുടെ ഒടിടി റിലീസിന് പോളിസികള്‍ അംഗീകരിച്ചതുകൊണ്ടും ഡോ. ബിജുവിന്റെ സോഷ്യല്‍ പ്രൊഫൈല്‍ നല്ലതായിരുന്നതുകൊണ്ടും യാതൊരു പ്രശ്‌നമുണ്ടായിട്ടില്ല. ഇപ്പോഴും 'വഴക്ക്' ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കില്‍ അതിനോട് സഹകരിക്കാന്‍ യാതൊരു മടിയുമില്ല.ഒരാള്‍ ലോകം മുഴുവന്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്.''

Tags