'സിനിമയെ ആക്രമിച്ച് കീഴപ്പെടുത്തിയ അനുഭവം'; ആട്ടം സിനിമയെ പ്രശംസിച്ച് ഹരീഷ് പേരടി

aattam

ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച 'ആട്ടം' സിനിമയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. സിനിമ കണ്ട് ഏറെ സമയം കഴിഞ്ഞിട്ടും 'എന്റെ മനസ്സിന്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ചിത്രം ഇന്നലെയാണ് കാണാൻ കഴിഞ്ഞതെന്നും അതിൽ ആട്ടത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. 

'വിനയ് ഫോർട്ട് അടക്കമുള്ള ഈ സിനിമയിലെ മുഴുവൻ നാടകക്കാരും സിനിമയെ ആക്രമിച്ച് കീഴപ്പെടുത്തിയ അനുഭവം. നാടകക്കാരനല്ലാത്ത കലാഭവൻ ഷാജോണിന്റെ ഹരി അതിഗംഭീരം. നായിക സറിൻ ഷിഹാബിനെ ഞാൻ ജഡജ് ആണെങ്കിൽ സംസ്ഥാന അവാർഡിന് പരിഗണിക്കുമെന്നും ആനന്ദ് ഏകർഷി സിനിമ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു.

ഏതാനും ദിവസം മുൻപാണ് ആട്ടം ഒടിടിയിൽ പ്രദ‍ർശനെത്തിയത്. പിന്നാലെ സിനിമയ്ക്ക് വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ​ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യ​ങ്ങളും സംഘർഷങ്ങളും പറയുന്ന ചിത്രമാണ് ആട്ടം. നിരവധി ചലച്ചിത്ര മേളകളിൽ പ്രശംസയേറ്റുവാങ്ങിയ ചിത്രത്തിന് തിയേറ്ററിൽ വലിയ കാഴ്ച്ചക്കാരെ സമ്പാദിക്കാൻ സാധിച്ചിരുന്നില്ല.