ഡോ. ബിജു കെ.എസ്.എഫ്.ഡി.സിയില്‍നിന്ന് രാജിവെച്ചു

biju

തിരുവനന്തപുരം: സംവിധായകന്‍ ഡോ. ബിജു സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അം?ഗത്വം രാജിവെച്ചു. തൊഴില്‍പരമായ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്ന് ഡോ. ബിജു അറിയിച്ചു. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോ.ബിജുവിന്റെ രാജി.

കഴിഞ്ഞദിവസമാണ് ഡോ. ബിജുവും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ബിജുവിനെതിരെ രഞ്ജിത് രൂക്ഷമായി പരിഹസിച്ചിരുന്നു. തിയേറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടര്‍ ബിജുവിനെല്ലാം എന്ത് റെലവന്‍സ് ആണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. ഡോ. ബിജു സംവിധാനംചെയ്ത അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശങ്ങള്‍.

ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ത്തന്നെ തന്റെ ഫെയ്‌സ്ബുക്കിലൂടെ ഡോ. ബിജു തിരിച്ചടിച്ചു. തിയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ താന്‍ ആളല്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു പറഞ്ഞത്.

'വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി സിനിമകളുണ്ട്. ലോകത്തെ പ്രധാന ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകള്‍ ഇവിടെ മേളയില്‍ കാണിക്കുന്നത്. അല്ലാതെ ആ സിനിമകള്‍ അവിടങ്ങളില്‍ തിയേറ്ററുകളില്‍ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങള്‍ ആണല്ലോ കേരളാ സര്‍ക്കാരിന്റെ ചലച്ചിത്രമേളയുടെ ചെയര്‍മാന്‍ ആയി ഇരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നുണ്ട്.

ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ഞാന്‍ താങ്കള്‍ക്ക് ഒരു സന്ദേശം അയച്ചിരുന്നുവല്ലോ. അതിങ്ങനെ ആയിരുന്നു എന്റെ റെലവന്‍സ് തീരുമാനിക്കുന്നത് മിസ്റ്റര്‍ രഞ്ജിത്ത് അല്ല. കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തല്‍ എനിക്ക് ആവശ്യമില്ല. താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങള്‍ക്കും നന്ദി, സിനിമ എന്നാല്‍ ആള്‍ക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണു ഞാന്‍ താങ്കള്‍ക്കു പേഴ്സണല്‍ മെസ്സേജ് അയച്ചത്. 'മറു വാക്കുകള്‍ക്ക് നന്ദി ' എന്നും പിന്നീട് 'മതി നിര്‍ത്തിക്കോ ' എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കള്‍ മറുപടി ആയി നല്‍കിയത്. മതി നിര്‍ത്തിക്കോ എന്ന ആജ്ഞ അനുസരിക്കാന്‍ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കള്‍ക്ക് ഞാന്‍ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട്.' എന്നും ഡോ. ബിജു പറഞ്ഞിരുന്നു.

ഡോ. ബിജുവിന്റെ പ്രതികരണം നിമിഷനേരങ്ങള്‍ക്കകം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. നിരവധി പേര്‍ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രം?ഗത്തെത്തി. ഇതില്‍ ചില പ്രതികരണങ്ങള്‍ ഡോ. ബിജുതന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണിപ്പോള്‍ കെ.എസ്.എഫ്.ഡി.സിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ രാജിയും.


 

Tags