'ആടുജീവിതം' സിനിമയിലെ പൃഥ്വിയുടെ അഭിനയത്തെ പ്രശംസിച്ച് സംവിധായകന്‍ എം. പത്മകുമാര്‍

prithiraj

'ആടുജീവിതം' സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകന്‍ എം. പത്മകുമാര്‍. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയുടെ അസ്സോസിയേറ്റ് ഡയറക്‌റായിരുന്ന സമയത്താണ് പൃഥ്വിരാജിനെ ആദ്യമായി കാണുന്നത്. പിന്നീട് താന്‍ ആദ്യമായി സംവിധാനം ചെയ്ത അമ്മക്കിളികൂട് എന്ന സിനിമയില്‍ അദ്ദേഹം നായകനായി. പിന്നീട് വര്‍ഗ്ഗം, പൃഥ്വിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ച വാസ്തവം എന്നീ സിനിമകള്‍ക്കായി അദ്ദേഹത്തിനൊപ്പം താന്‍ ഒന്നിച്ചുവെന്ന് പത്മകുമാര്‍ ഓര്‍ക്കുന്നു.

'പ്രിയപ്പെട്ട രാജു, ആടുജീവിതം കണ്ടതിനു ശേഷം ഞാന്‍ രാജുവിനെ വിളിക്കാതിരുന്നത്, ലോകമെമ്പാടു നിന്നും ഉള്ള അഭിനന്ദനപ്രവാഹങ്ങള്‍ക്കിടയില്‍ ഈ ചെറിയ ശബ്ദം നിങ്ങള്‍ കേള്‍ക്കാതെ പോയെങ്കിലോ എന്നു സംശയിച്ചിട്ടാണ്,' എന്നും പത്മകുമാര്‍ കുറിച്ചു. ആടുജീവിതം കൊണ്ട് കൊണ്ട് പൃഥ്വിരാജ് എന്ന നടന് അതിരിടാനാവില്ല. അതിനപ്പുറം ഒരുപാടൊരുപാട് മികവാര്‍ന്ന കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്കായി ജനിക്കാനിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പത്മകുമാറിന്റെ കുറിപ്പ് അവസാനിക്കുന്നത്.


എം പത്മകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

'പൃഥ്വിരാജ് സുകുമാരന്‍ എന്ന രാജുവിനെ ഞാനാദ്യം കാണുന്നത് കോഴിക്കോട് ചുള്ളിയോട് റോഡിലെ സംവിധായകന്‍ രഞ്ജിത്തിന്റെ ഫ്‌ലാറ്റില്‍ വച്ചാണ്. 'രാവണപ്രഭു'വിനു ശേഷം രഞ്ജി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയ്ക്ക് ഒരു പുതുമുഖ നായകനെ വേണം. സംവിധായകന്‍ ഫാസില്‍ സാറാണ് സുകുവേട്ടന്റെ രണ്ടാമത്തെ മകന്‍ പൃഥ്വിരാജിനെ കുറിച്ച് രഞ്ജിയോട് പറയുന്നത്. അങ്ങനെയാണ് പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്‍ 'നന്ദനം' എന്ന സിനിമയിലൂടെ മലയാളസിനിമയില്‍ അവതരിക്കുന്നത്.


ഞാന്‍ 'നന്ദന'ത്തിന്റെ അസ്സോഷ്യേറ്റ് ഡയറക്ടറായിരുന്നു. വളരെയധികം ഇന്‍ട്രൊവേര്‍ട്ട് ആയ, അയത്‌നലളിതമായി തന്റെ ഭാഗം അഭിനയിച്ചു തീര്‍ത്ത് ഹോട്ടല്‍ മുറിക്കകത്തെ സ്വന്തം മുറിയില്‍ ആര്‍ക്കും മുഖം കൊടുക്കാനിഷ്ടപ്പെടാതെ തന്റേതായ ഒരു ലോകത്ത് ഒതുങ്ങിക്കഴിയാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഷൂട്ടിങിനു ശേഷം തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ 'നന്ദന'ത്തിന്റെ ഡബ്ബിങ് തുടങ്ങിയപ്പോള്‍ തന്റെ പരരൂപമായ മനുവിനെ കാണാനും ശബ്ദം നല്‍കാനുമായി രാജു വന്നതും ഒട്ടും ആത്മവിശ്വാസമില്ലാതെ തുടങ്ങിയ ശബ്ദലേഖനം പിന്നെപ്പിന്നെ ഒരു ആവേശമായി മാറിയതും (ഡബ്ബിങ് പൂര്‍ത്തിയാകുന്നതു വരെ ഞാനുണ്ടായിരുന്നില്ല) ഞാന്‍ കണ്ടു. 'നന്ദനം' ആണ് ആദ്യം പൂര്‍ത്തിയായതെങ്കിലും രാജുവിന്റെ രണ്ടോ മൂന്നോ സിനിമകള്‍ പുറത്തു വന്നതിനു ശേഷമാണ് 'നന്ദനം' റിലീസ് ചെയ്യപ്പെടുന്നത്.


പക്ഷേ ഒരു പെര്‍ഫക്ട് ആക്ടര്‍ എന്ന നിലയില്‍ പൃഥ്വിരാജ് സ്റ്റാംപ് ചെയ്യപ്പെടുന്നത് 'നന്ദനം' എന്ന സിനിമയിലൂടെ ആണ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. അതിനു ശേഷം ഞാന്‍, എം. പത്മകുമാര്‍ എന്ന സംവിധായകന്‍ ജനിച്ച ആദ്യസിനിമ, 'അമ്മക്കിളിക്കൂടി'ലെ നായകന്‍ പൃഥ്വിരാജ് ആവണം എന്നത് ഒരു നിയോഗമായിരുന്നു. അതിനു ശേഷം 'അമ്മക്കിളിക്കൂടി'നു നേര്‍ വിപരീതമായിരിക്കണം എന്റെ അടുത്ത സിനിമ എന്ന് ചിന്തിക്കുമ്പോഴും എനിക്ക് സങ്കല്‍പ്പിക്കാന്‍ മറ്റൊരു നായകനുണ്ടായിരുന്നില്ല, പൃഥ്വിരാജ് അല്ലാതെ. അങ്ങനെയാണ് 'വര്‍ഗം' എന്ന സിനിമ ഉണ്ടാവുന്നത്. മറക്കാന്‍ കഴിയുന്നതല്ല, ആ സിനിമയുടെ ചിത്രീകരണത്തിന്റെ ഓരോ ദിവസങ്ങളും ആ ദിവസങ്ങളില്‍ ഞങ്ങളനുഭവിച്ച പിരിമുറുക്കങ്ങളും അതിനു പിന്നില്‍ ഉറച്ചു നിന്നു കൊണ്ട് പൃഥ്വിരാജ് എന്ന നായകന്‍ നല്‍കിയ കൈത്താങ്ങുകളും.


നന്ദി രാജു, നിങ്ങളല്ലായിരുന്നു നായകന്‍ എങ്കില്‍ ഒരു പക്ഷേ ആ സിനിമ റിലീസ് ചെയ്യപ്പെടുക പോലുമില്ലായിരുന്നു. അതിനുശേഷമായിരുന്നു 'വാസ്തവം' എന്ന സിനിമ. പൃഥ്വിരാജ് എന്ന കലാകാരനെ ആ വര്‍ഷത്തെ മികച്ച നടന്‍ എന്ന ബഹുമതി നല്‍കി കേരളം ആദരിച്ച സിനിമ. അവിടന്നങ്ങോട്ട് പൃഥ്വിരാജ് എന്ന നടന്റെ, കലാകാരന്റെ, കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരന്റെ വളര്‍ച്ച കുറച്ചു മാറിനിന്നുകൊണ്ട്, മലയാള സിനിമയുടെ ഒരു ഭാഗമായി നിന്നുകൊണ്ടുതന്നെ ഞാന്‍ കണ്ടു. അതിനിടയില്‍ രാജു നിര്‍മാതാവായി, സംവിധായകനായി, പാന്‍ ഇന്ത്യന്‍ നടനായി... ഏറ്റവും ഒടുവില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് 'ഗുരുവായൂരമ്പലനടയില്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ കാണുമ്പോഴും രാജുവിന് വന്നു കൊണ്ടിരിക്കുന്ന/വരാനിരിക്കുന്ന സിനിമകളെ കുറിച്ചു മാത്രമേ സംസാരിക്കാനുണ്ടായിരുന്നുള്ളു.


പിന്നെ ഞാന്‍ കാണുന്നത് 'ആടുജീവിത'മാണ്. സിനിമയുടെ അകവും പുറവും അടുത്തറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ എന്നെ ഇമോഷനല്‍ ആക്കാന്‍ കഴിയുന്ന സിനിമകള്‍ വളരെ വളരെ വിരളമാണ്. പക്ഷേ 'ആടുജീവിതം' കണ്ട് ഞാന്‍ തേങ്ങിപ്പോയെങ്കില്‍, ഒരു കരച്ചില്‍ എന്റെ തൊണ്ടക്കയ്കത്തു കുരുങ്ങിപ്പോയെങ്കില്‍, സിനിമ അവസാനിച്ചിട്ടു പോലും എനിക്കാ കസേരവിട്ട് എഴുന്നേല്‍ക്കാന്‍ കഴിയാതെ പോയെങ്കില്‍ അതാ എഴുത്തിന്റെ, സംവിധായകന്റെ മികവിനോടൊപ്പം തന്നെ എന്റെ പ്രിയപ്പെട്ട രാജുവിന്റെ അസാമാന്യമായ, അനിതരസാധാരണമായ ആ പരകായപ്രവേശം കൂടി കാരണമാണ്. ഞാന്‍ അഭിമാനിക്കുന്നു, കുറച്ചെങ്കിലും അഹങ്കരിക്കുന്നു… 'നന്ദന'ത്തില്‍ നിന്നു തുടങ്ങിയ ആ ജൈത്രയാത്രയുടെ ഒന്നു രണ്ട് വഴിത്തിരിവുകളില്‍ എങ്കിലും, ആരും കണ്ടിട്ടോ ശ്രദ്ധിച്ചിട്ടോ ഇല്ല എങ്കില്‍പ്പോലും ഞാനും ഉണ്ടായിരുന്നു.
പ്രിയപ്പെട്ട രാജു, 'ആടുജീവിതം' കണ്ടതിനു ശേഷം ഞാന്‍ രാജുവിനെ വിളിക്കാതിരുന്നത്, ലോകമെമ്പാടു നിന്നും ഉള്ള അഭിനന്ദനപ്രവാഹങ്ങള്‍ക്കിടയില്‍ ഈ ചെറിയ ശബ്ദം നിങ്ങള്‍ കേള്‍ക്കാതെ പോയെങ്കിലോ എന്നു സംശയിച്ചിട്ടാണ്… ഒന്നു മാത്രം എനിക്കറിയാം. 'ആടുജീവിതം' കൊണ്ട് പൃഥ്വിരാജ് എന്ന നടന് അതിരിടാനാവില്ല. അതിനപ്പുറം ഒരുപാടൊരുപാട് മികവാര്‍ന്ന കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്കായി ജനിക്കാനിരിക്കുന്നു; അതു കാണാനും കണ്ടാനന്ദിക്കാനും ആശീര്‍വദിക്കാനും ഞാന്‍ ഉള്‍പ്പെടെയുള്ള അനേകമനേകം ആരാധകരും സ്‌നേഹിതരും അഭ്യുദയകാംക്ഷികളും കാത്തിരിക്കുന്നു. ആശംസകള്‍.

Tags