ആ മഞ്ചലിൽ കിടന്നത് ഞാനാണ് ; ഭീഷ്മയിലെ രംഗത്തിനുപിന്നിലെ രഹസ്യം പുറത്തുവിട്ട് തിരക്കഥാകൃത്ത്
മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവം മലയാള സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ഒരു ചിത്രം കൂടിയാണ്..ഇപ്പോഴിതാ സിനിമയിലെ വളരെ നിർണായകമായ ഒരു രംഗത്തിന് പിന്നിലെ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുപോകുന്ന രംഗത്തിൽ മഞ്ചലിൽ യഥാർത്ഥത്തിൽ താനായിരുന്നു കിടന്നതെന്നാണ് ദേവദത്ത് വെളിപ്പെടുത്തിയത്.
ഫെയ്സ്ബുക്കിലൂടെയാണ് രസകരമായ വിവരം തിരക്കഥാകൃത്ത് പങ്കുവെച്ചത്. ഭീഷ്മ പർവ്വത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ "തോളോടൊപ്പം" അഭിനയിക്കാൻ സാധിച്ചു എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. കുറിപ്പിനൊപ്പം മഞ്ചലിൽ കിടക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് ദേവദത്ത്. സിനിമയിലെ നിർണായക രംഗമായിരുന്നു ശ്രീനാഥ് ഭാസിയുടെ കഥാപാത്രം ശത്രുക്കളാൽ കൊല്ലപ്പെടുന്നത്.ദേവദത്ത് ഷാജി ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു ഭീഷ്മപർവം. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സംഘട്ടനരംഗങ്ങളും ഗാനങ്ങളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ തെളിവാണ് നായകന്റെ 'ചാമ്പിക്കോ' എന്ന സംഭാഷണമുപയോഗിച്ചുള്ള ഇൻസ്റ്റാഗ്രാം റീൽസുകൾ.