‘വിദേശ പ്രൊഫൈലുകളില്‍ നിന്ന് റിലീസിന് മുമ്പ് ഡീഗ്രേഡിംഗ്’; വിഷ്ണു ഉണ്ണികൃഷ്ണന്‍
വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമാ റിലീസുകള്‍ ഒരിടവേളയ്ക്കു ശേഷം ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന സബാഷ് ചന്ദ്രബോസ് മലയാളത്തില്‍ നിന്നുള്ള അക്കൂട്ടത്തില്‍ ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി സി അഭിലാഷ് ആണ്.
എന്നാല്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തിനെതിരെ റിലീസിനു മുന്‍പേ ഡീഗ്രേഡിംഗ് നടക്കുന്നതായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാവിലെ 9 മുതല്‍ പല വിദേശ പ്രൊഫൈലുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ രാവിലെ 10ന് ആദ്യ പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ മാത്രം തുടങ്ങുന്ന ഒരു ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെന്ന് വിഷ്ണു പറയുന്നു. തിയറ്റര്‍ വ്യവസായത്തെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമായാണിതെന്നും വിഷ്ണു പറയുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്‍റെ കുറിപ്പ്
ഡിഗ്രേഡിംഗ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാകിസ്ഥാനില്‍ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്. നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം..