ജയില്‍ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കുന്നത്, ജീവിതത്തില്‍ ബാലരമ പോലും വായിക്കാത്ത ആളായിരുന്നു ഞാന്‍: ഷൈന്‍ ടോം ചാക്കോ

google news
Shine Tom Chacko

ജയില്‍വാസത്തിനിടെയാണ് താന്‍ പുസ്തകം വായിക്കാന്‍ ആരംഭിച്ചതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ജീവിതത്തില്‍ ബാലരമ പോലും പോലും വായിക്കാത്ത ആളായിരുന്നു താന്‍. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ഇരിക്കുന്ന സമയത്താണ് പുസ്തകം വായിക്കുന്നത്. പിന്നീടാണ് തനിക്ക് ജീവിതത്തില്‍ പ്രതീക്ഷകള്‍ വന്നത് എന്നാണ് ഷൈന്‍ പറയുന്നത്. ട്രാന്‍സ്വുമണ്‍ അമയ പ്രസാദ് എഴുതിയ 'പെണ്ണായ ഞാന്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഷൈന്‍ സംസാരിച്ചത്.

ഷൈന്‍ ടോം ചാക്കോ പറഞ്ഞതിങ്ങനെ

ജീവിതത്തില്‍ ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് ഞാന്‍. ചിത്രകഥകള്‍ അല്ലാത്തവ വായിക്കാന്‍ എനിക്ക് താത്പര്യമില്ല. അനിയത്തി ആയിരുന്നു എന്നെ ബാലരമ വായിച്ചു കേള്‍പ്പിച്ചിരുന്നത്. അങ്ങനെ വായനയുമായി ഒരു ബന്ധവും ഇല്ലാതെ വളര്‍ന്ന വ്യക്തിയാണ് ഞാന്‍. 60 ദിവസത്തെ ജയില്‍ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാന്‍ ഇടയായത്. പൗലോ കൊയ്‌ലോയുടെ 'ഫിഫ്ത് മൗണ്ടന്‍' എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് ആണ് വായിച്ചത്. അവിടെ കയറുമ്പോള്‍, വേഗം ഇറക്കാം എന്ന രീതിയില്‍ ആണ് കയറ്റി വിടുന്നത്.

എന്നാല്‍ ജാമ്യം കിട്ടാതെ സബ് ജയിലില്‍ തുടരുന്ന സമയത്ത്, ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടമായി ഇരിക്കുന്ന സമയത്താണ് ഈ പുസ്തകം എനിക്ക് കിട്ടുന്നത്. ചിത്രം നോക്കാന്‍ വേണ്ടി പുസ്തകം തുറന്നപ്പോള്‍ ചിത്രങ്ങള്‍ ഇല്ല. പിന്നെ വായിച്ചു തുടങ്ങി. ഒരു പേജ്, രണ്ടു പേജ് എന്ന രീതിയില്‍ വളരെ സാവധാനത്തില്‍ ആണ് വായന. ജയിലില്‍ ഒമ്പതു മണി ആകുമ്പോഴേ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാന്‍ കഴിയില്ല. അപ്പോള്‍ പുസ്തകം മടക്കേണ്ടി വരുന്നു. എനിക്ക് കാത്തിരിക്കാന്‍ അടുത്ത പേജിന്റെ ചില പ്രതീക്ഷകള്‍.

ജീവിതത്തില്‍ വീണ്ടും പ്രതീക്ഷകള്‍ വന്നു തുടങ്ങി. അപ്പോഴാണ് ഒരു പുസ്തകം മനുഷ്യന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാകുന്നത്. അടുത്ത പേജില്‍ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ പ്രതീക്ഷ. അന്ന് ഞാന്‍ പുസ്തകത്തെ അറിഞ്ഞു. അങ്ങനെ ഓരോ ദിവസവും ഞാന്‍ കാത്തിരിക്കും. 60 ദിവസം തള്ളി നീക്കാന്‍ എന്നെ സഹായിച്ചത് ആ പുസ്തകമാണ്. പൗലോ കൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടന്‍. അല്ല, ആ 'പുസ്തകം', ആ എഴുത്തിന്റെ ശക്തി.
മനുഷ്യന് വായനയിലൂടെയും കേള്‍വിയിലൂടെയും അനുഭവത്തിലൂടെയും മനസ്സിലാക്കാം. കുറെ പേര്‍ക്ക് പുസ്തകവും ഇല്ല വായനയും ഇല്ല ഭാഷയും ഇല്ല. എന്നാല്‍ അവര്‍ ഇതെല്ലാം നമുക്ക് മുന്‍പേ അനുഭവിച്ചറിയുന്നു. കാടിന്റെ മക്കള്‍. നമ്മള്‍ പരിഷ്‌കൃത സമൂഹം. പിന്നെ എന്തുകൊണ്ടാണ് നമ്മള്‍ ട്രാന്‍സ് വുമന്‍ എന്ന് വിളിക്കുന്നത്. അവര്‍ സ്ത്രീ ആകാന്‍ ആണ് ആഗ്രഹിച്ചത്. എന്തിനാ നമ്മള്‍ ഇപ്പോഴും അവരെ ട്രാന്‍സ് വുമന്‍ എന്നും മെന്‍ എന്നും വിളിക്കുന്നത്.
സ്ത്രീ എന്ന് വിളിക്കാന്‍ ആണ് അമേയയോട് ഞാന്‍ പറഞ്ഞത്. ഈ പുസ്തകത്തിന്റെ പേര് ട്രാന്‍സ് പെണ്ണായ ഞാന്‍ എന്നല്ലല്ലോ. ഈ ലിംഗം ഉള്ളതുകൊണ്ട് ഒരാള്‍ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാന്‍ പറ്റുമോ. ഞാന്‍ ആണ് ആണെന്ന് മനസിലാക്കിയത് ക്ലാസ്സില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തിയ സമയത്താണ്. അതുവരെ നമുക്ക് അതില്ല. നമ്മളൊക്കെ കുട്ടികള്‍ ആയിരുന്നു.

Tags