ഇരിക്കൂറില്‍ സഹോദരനെ കുത്തിക്കൊന്ന് ഒളിവില്‍ പോയ യുവാവ് റിമാൻഡിൽ

aaaa

 ഇരിക്കൂര്‍ :പടിയൂര്‍ ചാളംവയല്‍ കോളനിയില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയായ അനുജന്‍ അറസ്റ്റില്‍. ചാളംവയല്‍ കോളനിയിലെ രാജീവനെ(43) കുത്തിക്കൊന്ന കേസിലാണ് അനുജന്‍ സജീവനെ(40) കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷനില്‍വെച്ചു ബുധനാഴ്ച്ച രാവിലെ എട്ടുമണിക്ക്  ഇരിക്കൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. മെയ് ആറിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.മദ്യലഹരിയിലെത്തിയ പ്രതി വീട്ടുമുറ്റത്ത് മീന്‍മുറിച്ചു കൊണ്ടിരിക്കുകയായിരുന്ന രാജീവനെ വാക്കേറ്റത്തിനിടെ കത്തിക്കൊണ്ടു കുത്തി പരുക്കേല്‍പ്പിച്ചത്.

ഗുരുതരമായി പരുക്കേറ്റ രാജീവന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണമടയുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരിക്കൂര്‍ സി. ഐ അബ്ദുള്‍കരീമിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം വീരാജ് പേട്ട, സിദ്ധാപുരം, ഗോണിക്കുപ്പ, തുടങ്ങിയ സ്ഥലങ്ങളിലും കര്‍ണാടക വനത്തിലും അന്വേഷണം നടത്തിവരുന്നതിനിടെ ഇയാള്‍ കണ്ണൂര്‍റെയില്‍വെസ്‌റ്റേഷന്‍ പരിസരത്തുണ്ടെന്ന വിവരംലഭിക്കുകയായിരുന്നു.

ഉടന്‍ റെയില്‍വെ പൊലിസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുമായി ഇരിക്കൂര്‍ പൊലിസ് ചാളം വയല്‍ കോളനിയിലും  കൊലപാതകം നടത്തിയതിനു ശേഷം കിടന്നുറങ്ങിയ ഇരിക്കൂര്‍ സ്‌കൂള്‍ ഗ്രൗണ്ടിലുമെത്തിച്ചു തെളിവെടുപ്പു നടത്തി. എസ്. ഐമാരായ മനോഹരന്‍, സത്യനാഥന്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായരഞ്ജിത്ത്, ജയരാജന്‍, നിധീഷ് എന്നിവരും കേസ് അന്വേഷണത്തില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags