വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : ഒളിവില്‍ കഴിഞ്ഞ രണ്ടുപേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞ രണ്ടുപേർ കൂടി പിടിയിൽ. ഉല്ലല കൊച്ചുകീറ്റുപറമ്പ് വീട്ടിൽ വിഷ്ണു (22), ഉല്ലല തോട്ടങ്കര വീട്ടിൽ ടി.എം.അമൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് തലയാഴം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കൊതവറ ശ്രീകുരുംബക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ടിനിടയിൽ ബഹളംവെച്ചതിനെ തുടർന്ന് കമ്മിറ്റി അംഗങ്ങൾ ഇവരെ സ്ഥലത്തുനിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിലുള്ള വിരോധംമൂലം യുവാവിന്റെ സുഹൃത്തിനെ യുവാക്കൾ മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിനെ സംഘംചേർന്ന് ക്രൂരമായി മർദ്ദിക്കുകയും വടികൊണ്ട് യുവാവിന്റെ തലക്കടിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസെടുത്ത് നടത്തിയ തിരിച്ചിലിൽ കിഷോർ, അഭിജിത്ത് എം.എസ്, ബിനിൽ എന്നിവരെ പിടികൂടിയിരുന്നു. മറ്റുപ്രതികളെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയായിരുന്നു.
വൈക്കം എസ്.എച്ച്.ഒ ദ്വിജേഷ്, എസ്.ഐമാരായ പ്രദീപ്.എം, വിജയപ്രസാദ്, സി.പി.ഒമാരായ ജാക്സൺ, പ്രവീണോ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി.