കൃഷിപ്പണിക്കുവന്ന ദളിത് സ്ത്രീകളോട് തൊട്ടുകൂടായ്മ കാണിച്ച രണ്ടുസ്ത്രീകള്‍ അറസ്റ്റില്‍

arrest1

ചെന്നൈ: കൃഷിപ്പണിക്കുവന്ന ദളിത് സ്ത്രീകളോട് തൊട്ടുകൂടായ്മ കാണിച്ചതിന് രണ്ടുസ്ത്രീകളെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. തൊഴിലാളികള്‍ക്ക് ചിരട്ടയില്‍ ചായ കൊടുക്കുന്നതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

ധര്‍മപുരി ജില്ലയിലെ മാറപ്പനയക്കന്‍പട്ടിയിലാണ് സംഭവം. പ്രബല കൊങ്ങുവെള്ളാളര്‍ സമുദായത്തില്‍പ്പെട്ട ഭുവനേശ്വരന്റെ കൃഷിയിടത്തില്‍ ജോലിചെയ്യാന്‍ അയല്‍ഗ്രാമത്തില്‍നിന്നുള്ള അഞ്ചുസ്ത്രീകളെത്തിയിരുന്നു. പട്ടികജാതിയില്‍പ്പെട്ട പറയര്‍ സമുദായക്കാരായിരുന്നു ഇവര്‍. ജോലിക്കിടെ ഭുവനേശ്വരന്റെ ഭാര്യ ധരണിയും അമ്മ ചിന്നത്തായിയും അവര്‍ക്ക് ചായകൊടുത്തു. ഗ്ലാസില്‍ ഒഴിക്കുന്നതിനുപകരം ചിരട്ടയിലാണ് ചായ കൊടുത്തത്. അയല്‍വാസികളിലൊരാള്‍ ഇതിന്റെ ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജോലിക്കാരില്‍ ഒരാളായ ചെള്ളി പോലീസില്‍ പരാതി നല്‍കി.

ജാതിവിവേചനം കാണിച്ചതിനും പട്ടികവിഭാഗക്കാരോട് അതിക്രമം കാണിച്ചതിനും ധരണിക്കും ചിന്നത്തായിക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് സേലം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
 

Tags