പാർട്ട് ടൈം ജോലി തട്ടിപ്പ് ; യുവതിക്ക് നഷ്ടമായത് 32 ലക്ഷം
കണ്ണൂർ: പാർട്ട് ടൈം ജോലി വഴി പണം സമ്പാദിക്കാമെന്ന് സമൂഹമാധ്യമത്തിൽ സന്ദേശംകണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിനിക്ക് 32.30 ലക്ഷം രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന തുകക്കനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് ടെലഗ്രാം സന്ദേശത്തിലൂടെ വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.
തുടക്കത്തിൽ നൽകിയ ടാസ്കുകൾ പൂർത്തിയാക്കുമ്പോൾ ചെറിയ ലാഭത്തോടുകൂടി പണം തിരികെ ലഭിക്കും. പിന്നീട് വൻ തുക ആവശ്യപ്പെടുകയും പണം നൽകിയാൽ പല കാരണങ്ങൾ പറഞ്ഞ് ലാഭമോ മുതലോ തിരികെ നൽകാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി.
മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ കുർത്തയുടെ പരസ്യംകണ്ട് വാങ്ങുന്നതിനുവേണ്ടി പണം നൽകിയ താവക്കര സ്വദേശിനിക്ക് 2,880 രൂപ നഷ്ടമായി. പണം നൽകിയതിന് ശേഷം പണമോ വസ്ത്രമോ യുവതിക്ക് നൽകാതെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.
വാട്സ് ആപ് നമ്പർ മാത്രമാണ് ബന്ധപ്പെടാൻ നൽകിയത്. സാധനം ആവശ്യപ്പെട്ട് ബന്ധപ്പെട്ടപ്പോൾ ആദ്യം സ്റ്റോക്ക് തീർന്നെന്ന് മറുപടി ലഭിച്ചെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.