നെന്മാറ ഇരട്ടക്കൊലക്കേസ്; ഇന്ന് പൊലീസ് കുറ്റപത്രം സമർപ്പിക്കും


500ലധികം പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിക്കുക
പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ ഇന്ന് പൊലീസ് കുറ്റപത്രം സമർപ്പിക്കും. ആലത്തൂർ കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുക. 500ലധികം പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിക്കുക. 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസിൽ ചെന്താമരയാണ് ഏക പ്രതി. കേസിൽ പൊലീസുകാർ ഉൾപ്പെടെ 130ലധികം സാക്ഷികളാണുള്ളത്. സാക്ഷികളുടെ മൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
ഈക്കഴിഞ്ഞ ജനുവരി 27 നാണ് വ്യക്തി വൈരാഗ്യം കാരണം അയൽവാസിയായ സുധാകരൻ, സുധാകരൻ്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത്.
