ഓൺലൈൻ ലോൺ നൽകാമെന്നു വിശ്വസിപ്പിച്ച് ദമ്പതികളുടെ പണം തട്ടിയെടുത്തു
കാഞ്ഞങ്ങാട്: ഓൺലൈൻ ലോൺ നൽകാമെന്നു വിശ്വസിപ്പിച്ച് ദമ്പതികളുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വെള്ളിക്കോത്തെ യുവതിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ജനുവരി 12ന് ഇവരുടെ ഭർത്താവിന്റെ ഫേസ്ബുക്ക് പേജിൽ കണ്ട പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന് തുടക്കം.
തുടർന്ന് തട്ടിപ്പുസംഘം ദമ്പതികളെ നേരിട്ടും വാട്സ്ആപ് വഴിയും ബന്ധപ്പെട്ടു. ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രൊസസിങ് ചാർജ് എന്ന പേരിൽ ഗൂഗിൾ പേ വഴി 63,500 രൂപ തട്ടിയെടുക്കുകയായിരുന്നു. ലോണോ അടച്ച പണമോ തിരിച്ചുനൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി
ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണം. എവിടെ പരാതിപ്പെടുമെന്ന് അറിയാത്തതിനാൽ ഒരുപാടുപേർ തട്ടിപ്പ് വിവരം പുറത്തുപറയാറില്ല. പൊലീസ് സ്റ്റേഷനുകളിലും www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതിപ്പെടാം.