പെരുമ്പാവൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് പത്തുവർഷം കഠിനതടവ്
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ഐരാപുരം മണ്ണുമോളത്ത് വീട്ടില്‍ സുബിനാ (28) ണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വി. സതീഷ് കുമാര്‍ തടവും പിഴയും വിധിച്ചത്. 2018-ലാണ് സംഭവം.
വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റപത്രവും സമര്‍പ്പിച്ചു. വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവില്‍ പോയ പ്രതിയെ തടിയിട്ടപറമ്പ് പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
എസ്.എച്ച്.ഒ. മാരായ പി.എം. ഷമീര്‍, സന്തോഷ് കുമാര്‍, ടി.എസ്. ശിവകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.ആര്‍. ജയന്‍, ഷംസാ ബീവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സിന്ധു ഹാജരായി.