കൊച്ചിയിൽ ബാർ അടച്ചശേഷം മദ്യം ചോദിച്ചെത്തി തർക്കം; വെടിവെയ്പ്പ്
![bar](https://keralaonlinenews.com/static/c1e/client/94744/uploaded/90d239e2dc9cfcf15ae2328511d84f44.jpg?width=823&height=431&resizemode=4)
കൊച്ചി: ഇടശേരി ബാറില്‍ വെടിവെപ്പ്. ബാർ അടച്ചശേഷം മദ്യം ചോദിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് വെടിവെപ്പുണ്ടായത് .വെടിവെപ്പ് നടത്തിയവരുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു.തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെയായിരുന്നു സംഭവം
തൊടുപുഴ കറുക സ്വദേശിയായ അന്‍വര്‍ ബിലാലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലെത്തിയ നാലംഗസംഘമാണ് ബാറില്‍ വെടിയുതിര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം ഇവര്‍ കാറില്‍ കടന്നുകളയുകയായിരുന്നു.
രാത്രി ബാറിലെത്തിയ സംഘം ബാര്‍ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. തുടര്‍ന്ന് മാനേജര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ക്ക് വെടിയേറ്റത്.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
ബാറിലെ ജീവനക്കാരായ സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. ഒരാളുടെ വയറിലേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു, മറ്റൊരു ജീവനക്കാരന്റെ തുടയിലാണ് വെടിയേറ്റത്. റിവോള്‍വറില്‍ നിന്നാണ് വെടിയുതിര്‍ത്തിരിക്കുന്നതെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരേ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.