കായംകുളത്ത് ഹോട്ടൽ ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച ഗുണ്ട ഉൾപ്പെടെ അറസ്റ്റിൽ
കായംകുളം: എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം ഹോട്ടൽ ജോലിക്കാരനായ യുവാവിനെ മർദിച്ച് അവശനാക്കിയശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ പ്രതികൾ അറസ്റ്റിൽ.
പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പക നിവാസ് വീട്ടിൽ ചിന്തു എന്ന അമൽ (23), പത്തിയൂർ കിഴക്ക് മുറിയിൽ കൊല്ലാശ്ശേരി തറയിൽ വീട്ടിൽ രാഹുൽ (29) എന്നിവരാണ് പിടിയിലായത്.
ഈ കേസിലെ മൂന്നാം പ്രതിയായ പത്തിയൂർ എരുവ മുറിയിൽ കൊച്ചുകളീക്കൽ വീട്ടിൽ രാജേഷിനെ (32) നേരത്തേ പിടികൂടിയിരുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഒന്നും രണ്ടും പ്രതികൾ ഒളിവിൽ പോയിരുന്നു. തുടർന്ന്, തൃശൂർ കൊടകര ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതിയായ അമൽ, കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലും രണ്ടാം പ്രതിയായ രാഹുൽ നിരവധി അടിപിടിക്കേസുകളിലും പ്രതിയാണ്.
അമലിനെ ഗുണ്ടനിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെയാണ് ഇയാൾ വീണ്ടും കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമക്കേസിൽ പ്രതിയായത്. റെയിൽവേ ജങ്ഷനിലെ താമസ ഹോട്ടൽ ജീവനക്കാരൻ കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടീറ്റതിൽ ഫിർദൗസിൽ ഉവൈസിനാണ് മർദനമേറ്റത്. കഴിഞ്ഞ മൂന്നിന് രാത്രി എട്ടോെട എരുവ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായിരുന്നു സംഭവം. ഡെലിവറി ബോയിയായ ഉവൈസ് പാർസലുമായി ബൈക്കിൽ പോകുന്നതിനിടെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണും പണവും കവർന്ന സംഘം സമീപത്തെ വയലിലെ വെള്ളത്തിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താനും ശ്രമിച്ചു. 6200 രൂപയാണ് നഷ്ടമായത്.