വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് : പ്രതിക്ക് പത്തുവർഷം തടവും പിഴയും
കിഴക്കമ്പലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 10വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഐരാപുരം സ്വദേശി സുബിനെയാണ് (28) പെരുമ്പാവൂർ ഫാസ്റ്റ്ട്രാക് കോടതി ജഡ്ജി വി. സതീഷ് കുമാർ ശിക്ഷിച്ചത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചെങ്കിലും വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവിൽപോയ പ്രതിയെ തടിയിട്ടപറമ്പ് പോലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.എസ്.എച്ച്.ഒമാരായ പി.എം. ഷമീർ, സന്തോഷ് കുമാർ, ടി.എസ്. ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ. ജയൻ, ഷംസ ബീവി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.