ഹണിട്രാപ്പ് കേസിൽ വിദേശത്ത് ഒളിവിൽപോയ പ്രതി അറസ്റ്റിൽ
ആലപ്പുഴ: ഹണിട്രാപ്പ് കേസിൽ വിദേശത്ത് ഒളിവിൽപോയ പ്രതി അറസ്റ്റിൽ. തൃശൂർ കീഴ്പ്പുള്ളിക്കര സ്വദേശി സൽമാനാണ് (28) അറസ്റ്റിലായത്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാൻ കവല ഭാഗത്തെ ഹോം സ്റ്റേ ഉടമയെ തൃശൂർ ജില്ലയിലെ മാള, ചെറുതുരുത്തി എന്നിവിടങ്ങളിൽ താമസിപ്പിച്ച് മർദിച്ച കേസിലെ രണ്ടാം പ്രതിയാണിയാൾ.
വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വിദേശത്ത് നിന്നും വരുംവഴി ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, പ്രിൻസിപ്പൽ എസ്.ഐ കെ.ആർ. ബിജു, സി.പി.ഒ ഷിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.