പത്തനംതിട്ടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളിൽ രണ്ടുപേർ അറസ്റ്റിൽ. മലയാലപ്പുഴ ചീങ്കൽതടം ആവനിലയത്തിൽ വീട്ടിൽ ആകാശ് മോഹൻ (32), ചീങ്കൽതടം അയത്തിൽ പുത്തൻവീട്ടിൽ അരുൺ അജിത് (32) എന്നിവരെയാണ് ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഒന്നിന് സീതത്തോട് ഗുരുനാഥൻമണ്ണിൽ അബ്കാരി റെയ്ഡിനെത്തിയപ്പോൾ, പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രിവന്റിവ് ഓഫിസർ പ്രസാദിനും ഒപ്പമുണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കും നേരെയാണ് ആക്രമണമുണ്ടായത്.
കേസിൽ ഏഴും എട്ടും പ്രതികളാണ് ആകാശും അരുണും. മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ച ഇരുവരും, കോടതി നിർദേശപ്രകാരം സ്റ്റേഷനിൽ ഹാജരായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവദിവസം ഉച്ചക്ക് മൂന്ന് വാഹനങ്ങളിലായെത്തിയ പ്രതികൾ, എക്സൈസ് ഉദ്യോഗസ്ഥരെ ചീത്തവിളിച്ച് ആക്രമിക്കുകയും പ്രിവന്റിവ് ഓഫിസറുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം.