ബലാത്സംഗക്കേസിൽ മൊഴി മാറ്റാൻ വിസമ്മതിച്ചയാളെ തല്ലിക്കൊന്നു
Fri, 24 Jun 2022

മക്കളുമൊത്ത് മരുന്നുവാങ്ങാൻ പോകുംവഴിയാണ് പ്രതിയുടെ കുടുംബാംഗങ്ങൾ ഇയാളെ തടഞ്ഞു നിർത്തിയത്.
പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്കെതിരായ മൊഴി മാറ്റാൻ വിസമ്മതിച്ച 55 കാരനെ തല്ലിക്കൊന്നു. കർഷകനായ മധ്യവയസ്കനെ മക്കളുടെ മുന്നിൽ വച്ച് പ്രതിയുടെ കുടുംബാംഗങ്ങൾ ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മിർഗഞ്ചിലാണ് സംഭവം.
മക്കളുമൊത്ത് മരുന്നുവാങ്ങാൻ പോകുംവഴിയാണ് പ്രതിയുടെ കുടുംബാംഗങ്ങൾ ഇയാളെ തടഞ്ഞു നിർത്തിയത്. മഹേന്ദ്ര, രാഹുൽ, രാംസ്വരൂപ്, ഭഗവാൻ ദാസ് എന്നിവർ തോക്കുകൾ കൈവശം വച്ചിരുന്നു. മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് മധ്യവയസ്കനെ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം വിസമ്മതിച്ചതായി ഇരയുടെ മകൻ നൽകിയ പരാതി ഉദ്ധരിച്ച് പൊലീസ് സൂപ്രണ്ട് (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു.
തർക്കം രൂക്ഷമായതോടെ നാല് പേരും അക്രമിക്കുകയായിരുന്നു. സഹായത്തിനായി മക്കൾ വീട്ടിലേക്ക് ഓടിയപ്പോൾ പ്രതികൾ കർഷകനെ വടികൊണ്ട് മർദ്ദിക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലുകയും ചെയ്തു. പിന്നീട് ഗ്രാമവാസികൾ ഇയാളുടെ മൃതദേഹം റോഡരികിൽ കിടക്കുന്നത് കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് സൂരജ്‌പാൽ തന്റെ അനന്തരവളെ ബലാത്സംഗം ചെയ്‌തിരുന്നുവെന്നും അന്നുമുതൽ ജയിലിലായിരുന്നുവെന്നും മൂത്ത മകൻ പറയുന്നു.