ഒറ്റപ്പാലത്ത് കാറിൽനിന്ന് പന്നിപ്പടക്കം പിടികൂടിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ
ഒറ്റപ്പാലം: ലക്കിടി അകലൂരിൽ ഒരാഴ്ച മുമ്പ് നടന്ന വാഹന പരിശോധനക്കിടെ കാറിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. അകലൂർ കല്ലിങ്ങൽ സജിത്ത് (31), പള്ളത്തൊടി രതീഷ് (34), പഴയ ലക്കിടി പുലാക്കൽ മുഹമ്മദ് അഷറഫ് (44), മങ്കര മാങ്കുറുശ്ശി ചെത്തക്കാട് സുമേഷ് (25), അകലൂർ നമ്പാടിയാംകുന്ന് വീട്ടിൽ സനീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒറ്റപ്പാലം സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. പട്രോളിങ്ങിനിടെ കാർ നിർത്തി ഏഴ് പേർ ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നിർത്തിയിട്ട കാറിൽ നടത്തിയ പരിശോധനയിലാണ് ഉഗ്ര സ്ഫോടക ശേഷിയുള്ള രണ്ട് പന്നിപ്പടക്കങ്ങൾ കണ്ടെത്തിയത്. ഇതിന് പുറമെ കർണാടക രജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റുകളും കാറിൽ ഉണ്ടായിരുന്നു.
സംഭവത്തിൽ ഏഴുപേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കാറുടമയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അകലൂർ സ്വദേശികൾ വാടകക്ക് എടുത്ത കാറാണിതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.