നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: രണ്ടര കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

google news
dd

നെടുമ്പാശേരി: രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് അഭ്യന്തര യാത്രക്കാരെ കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ കസ്റ്റംസ് പിടികൂടി. വ്യാജ പേരിൽ ടിക്കറ്റെടുത്ത് വന്നിറങ്ങിയ ഇവരെ കർശനമായ നിരീക്ഷണത്തെത്തുടർന്നാണ് അതിവിദഗ്ധമായി പിടികൂടുവാൻ കഴിഞ്ഞത്.

തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിർ , ഭരകത്തുള്ള എന്നിവരെയാണ് പിടികൂടിയത്. അഭ്യന്തര വിമാനത്തിലെത്തുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് പരിശോധിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം രാജ്യാന്തര സർവീസിനുശേഷം അഭ്യന്തര സർവീസിനൊരുമ്പെട്ട വിമാനത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. മാത്രമല്ല അഭ്യന്തര യാത്രക്കാർ സ്വർണവുമായി എത്തുമെന്ന് രഹസ്യ വിവരവും കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കിയതിനാലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്.

മുംബൈയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വാസുദേവൻ, അരുൾ ശെൽവം എന്നീ പേരുകളിലാണ് ഇവരെത്തിയത്. ഇരുവരുടേയും ഹാൻഡ് ബാഗുകളിലായി പത്ത് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് 6454 ഗ്രാം സ്വർണം അതിവിദഗ്ധമായി ഒളിപ്പിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിൽ മുംബൈ വിമാന താവളത്തിലെ സെക്യൂരിറ്റി ഹാളിൽ വച്ച് ഒരു ശ്രീലങ്കൻ വംശജനാണ് ഹാൻഡ്‌ബാഗേജുകൾ കൈമാറിയതെന്ന് ഇവർ മൊഴി നൽകി.

ഗൾഫിൽ നിന്നുമെത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്താൻ മുംബൈ വിമാന താവളത്തിലെ ചിലരുടെ സഹായത്തോടെ ഇവർ അഭ്യന്തര യാത്രക്കാരായെത്തി ശ്രമിച്ചതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. ആരാണ് ഗൾഫിൽ നിന്നും സ്വർണം കൊണ്ടുവന്നതും തുടർന്ന് ഇവർക്ക് കൈമാറിയതും ആരൊക്കെയാണെന്നത്‌സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കെതിരെയും കേസെടുത്തിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്തുവരികയാണ്.
 

Tags