എറണാകുളത്ത് മൊബൈൽ കവർന്ന കേസ് : പ്രതികൾ പിടിയിൽ
വൈപ്പിൻ: ബോൾഗാട്ടി കവലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊബൈൽ പിടിച്ചുപറിച്ച കേസിൽ രണ്ടുപേർ പിടിയിൽ.
വൈപ്പിൻ എളംകുന്നപുഴ പണ്ടാരപ്പറമ്പിൽ അക്ഷയ് (18), മുളവുകാട് വട്ടേക്കാട് ക്ഷേത്രത്തിനുസമീപം കിഴുപ്പിള്ളി പറമ്പിൽ പ്രണവ് (18) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞയാഴ്ചയാണ് സംഭവം. ബോൾഗാട്ടി കവലയിൽ ബസ് കയറാൻനിന്ന രണ്ടു കുട്ടികളുടെ കൈയിൽനിന്ന് അത്യാവശ്യമായി ഫോൺ ചെയ്യണമെന്നുപറഞ്ഞ് വാങ്ങി ബൈക്കിൽ വന്ന അക്ഷയും പ്രായപൂർത്തിയാകാത്ത ബോൾഗാട്ടി സ്വദേശിയും കടന്നുകളയുകയായിരുന്നു.
തുടർന്ന് മുളവുകാട് ബസ് റൂട്ടിലൂടെ രക്ഷപ്പെട്ട പ്രതികളെ പരാതിക്കാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നീട് മൊബൈൽ ഫോൺ എറണാകുളം മേനകയിലെ ഷോപ്പിൽ പ്രണവിന്റെ സഹായത്തോടെ വിൽപന നടത്തുകയായിരുന്നു. അറസ്റ്റിലായ അക്ഷയ് നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്നയാളാണ്.
തൃക്കാക്കര സ്റ്റേഷനിൽ ഈമാസം നടന്ന വാഹന മോഷണക്കേസിലും ഇയാൾ പ്രതിയാണ്.
മുമ്പ് നഗരത്തിലെ മിക്ക സ്റ്റേഷനുകളിലും പലപ്രാവശ്യം പൊലീസിന്റെ പിടിയിലായ അക്ഷയും പ്രണവും പ്രായപൂർത്തിയാകാത്തത്തിന്റെ പേരിൽ രക്ഷപ്പെടുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.