ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കി
ഉത്തർ പ്രദേശിലെ പീലിഭിത്തില്‍ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം അഗ്നിക്കിരയാക്കി. രണ്ട് പേർ ചേർന്ന് ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്തശേഷം ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയായിരുന്നു. പരിക്കുകളും പൊള്ളലും പെണ്‍കുട്ടിയെ മരണത്തിലേയ്ക്ക് നയിച്ചു.
അതേസമയം, അഗ്നിക്കിരയാക്കിയശേഷം പ്രതികള്‍ തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് എന്നും റിപ്പോര്‍ട്ട് ഉണ്ട്. മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഉത്തർ പ്രദേശിലെ പീലിഭിത്തിലെ കുൻവാർപൂർ ഗ്രാമത്തിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതികള്‍ ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 12 ദിവസം ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിയെങ്കിലും ഒടുവില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ഇതിനോടകം പോലീസ് കസ്റ്റഡിയിലാണ്.