റിപ്പോ നിരക്ക് വർദ്ധന വിപണിയിൽ പ്രതിഫലിക്കുന്നു

google news
rbi

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് ഉയർത്തിയതിന് ശേഷം ഇന്ത്യൻ ഓഹരി വിപണികൾ  ഉയർന്നു. ഒപ്പം രൂപയുടെ മൂല്യം ശക്തിയാർജ്ജിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന പോളിസി റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തിയാതായി ഗവർണർ  ശക്തികാന്ത ദാസ് ഇന്ന് അറിയിച്ചു. ആഗോളതലത്തിലെ ഒട്ടേറെ അനിശ്ചിതത്വങ്ങൾക്കിടയിലും ആഭ്യന്തര സാമ്പത്തിക വളർച്ചയിൽ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 

സെൻസെക്‌സ് 250 പോയന്റിനു മുകളിൽ ഉയർന്നപ്പോൾ നിഫ്റ്റി 17,500 ലെവലിന് അടുത്താണ്. നിഫ്റ്റി ബാങ്ക് സൂചിക 1% ഉയർന്ന് 38,000 ലെവലിന് മുകളിലായിരുന്നു. ആഭ്യന്തര പണപ്പെരുപ്പ സമ്മർദ്ദങ്ങൾ ക്രമേണ ലഘൂകരിക്കുന്നതായി തോന്നുമെങ്കിലും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, ഉയർന്നുവരുന്ന ആഗോള മാന്ദ്യ സാധ്യത എന്നിവ പ്രധാന അപകടസാധ്യതകളായി തുടരുന്നു.

ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇന്നലെ ക്ലോസ് ചെയ്ത 79.47നെ അപേക്ഷിച്ച് യുഎസ് ഡോളറിന് എതിരെ 79.23 ആയി ഉയർന്നു. ഇന്ത്യൻ രൂപയുടെ സ്ഥിരത നിലനിർത്തുന്നതിൽ സെൻട്രൽ ബാങ്ക് ജാഗ്രത പുലർത്തുന്നുണ്ടെന്നും ധനനയം പ്രഖ്യാപിക്കുന്ന വേളയിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളർ സൂചിക 8.0 ശതമാനം ഉയർന്നു. ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 4.7 ശതമാനം ഇടിഞ്ഞു. യുഎസ് ഡോളറിന്റെ മൂല്യവർദ്ധനയാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കൂടുതലും കാരണം.

ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി സെൻട്രൽ ബാങ്ക് അതിന്റെ പ്രധാന പോളിസി നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയതിനെത്തുടർന്ന് ഇന്ത്യൻ ഗവൺമെന്റ് ബോണ്ട് ആദായം ഇന്ന് ഉയർന്നു. പണപ്പെരുപ്പവും ജിഡിപി വളർച്ചയും ആർബിഐ സ്ഥിരമായി നിലനിർത്തി. 10 വർഷത്തെ ബോണ്ട് ആദായം മുമ്പത്തെ 7.1073% ൽ നിന്ന് ഉയർന്ന് 7.2588% ആയി. ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനത്തിൽ നിലനിർത്തി, അതേസമയം പണപ്പെരുപ്പ പ്രവചനം 6.7 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നു.

Tags