സ്വർണവിലയിൽ വീണ്ടും ഇടിവ്
കേരളത്തില് ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,320 രൂപയും 160 രൂപ താഴ്ന്ന് പവന് 50,560 രൂപയുമാണ് വില. ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ വൻ വിലക്കുറവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വിലക്കുറവിന് പിന്നലെ വിൽപ്പനയിൽ വൻ നേട്ടമാണ്. കഴിഞ്ഞ ദിവസങ്ങളിൽ 10-15 ശതമാനമാണ് വിൽപന വളർച്ചയുണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇറക്കുമതി തീരുവ കുറഞ്ഞതിന് ആനുപാതികമായ ഇളവ് കേരളത്തിലെ സ്വർണ വിലയിൽ കഴിഞ്ഞയാഴ്ച തന്നെ പ്രതിഫലിച്ചു കഴിഞ്ഞുവെന്നും രാജ്യാന്തര വിപണിയുടെ ചലനങ്ങൾക്ക് അനുസൃതമായാകും ഇനി കേരളത്തിലും വിലയുടെ ദിശയെന്നും വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, സംസ്ഥാനത്തും കഴിഞ്ഞ ഏതാനും ദിവസമായി വില ചാഞ്ചാടുകയാണ്.
പണപ്പെരുപ്പം കുറഞ്ഞതിനാൽ അടിസ്ഥാന പലിശനിരക്ക് സെപ്റ്റംബറോടെ കുറയ്ക്കാൻ ഫെഡറൽ റിസർവ് തയാറായേക്കും. ഇത് സംബന്ധിച്ച വ്യക്തത ഈയാഴ്ചയിലെ യോഗത്തിലുണ്ടാകുമെന്ന വിലയിരുത്തലുകൾക്കിടെയാണ് സ്വർണ വിലയിലെ ചാഞ്ചാട്ടം. പലിശനിരക്ക് താഴ്ന്നാൽ യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും കുറയും. ഇത് നിക്ഷേപകരെ കടപ്പത്രങ്ങളിൽ നിന്ന് നിക്ഷേപം പിൻവലിച്ച്, സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റാൻ പ്രേരിപ്പിക്കും. ഇത് സ്വർണ വില കൂടാനുമിടയാക്കും.
അതേസമയം, ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യമായ ചൈനയിൽ ഡിമാൻഡ് താഴുന്നത് വിലയിൽ സമ്മർദം ചെലുത്തുന്നുണ്ട്. 2024ന്റെ ആദ്യപകുതിയിൽ (ഏപ്രിൽ-ജൂൺ) ചൈനയിലെ സ്വർണാഭരണ ഡിമാൻഡ് 5.6 ശതമാനമാണ് കുറഞ്ഞത്. എന്നാൽ, സ്വർണക്കട്ടി (ഗോൾഡ് ബാർ), സ്വർണ നാണയം എന്നിവയുടെ ഡിമാൻഡ് കൂടി.