യുറോപ്പിലേ ജീവനക്കാർക്ക് യുണിയൻ രൂപീകരിക്കാൻ അനുമതി നൽകി വിപ്രോ
മുംബൈ: യുറോപ്പിലേ ജീവനക്കാർക്ക് യുണിയൻ രൂപീകരിക്കാൻ അനുമതി നൽകി ഐടി ഭീമനായ വിപ്രോ. ഇങ്ങനെ അനുമതി നൽകുന്ന ആദ്യ ഇന്ത്യൻ ഐടി സ്ഥാപനമാണ് വിപ്രോ. ജീവനക്കാരെ യൂറോപ്യൻ വർക്ക്സ് കൗൺസിൽ (ഇഡബ്ല്യുസി) രൂപീകരിക്കാനും പ്രവർത്തിക്കാനും ഇനി മുതൽ വിപ്രോ അനുവദിക്കും. ഫ്രാൻസ്, സ്വീഡൻ, ഫിൻലൻഡ്, ജർമ്മനി തുടങ്ങി 13 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ വിപ്രോയ്ക്കുണ്ട്. യൂറോപ്പിൽ വിവിധ വിഭാഗങ്ങളിലായി കമ്പനിക്ക് 30,000-ത്തിലധികം ജീവനക്കാരുണ്ട്.
യൂറോപ്യൻ യൂണിയൻ (EU), യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA) എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അല്ലെങ്കിൽ നിയമിക്കപ്പെട്ട ജീവനക്കാരുടെ പ്രതിനിധികളാണ് യൂറോപ്യൻ വർക്ക്സ് കൗൺസിൽനെ നയിക്കുക. ചെയർ സ്പോൺസർഷിപ്പ് വിപ്രോയുടെ യൂറോപ്പിലെ സിഇഒയ്ക്കും പ്രാദേശിക ബിസിനസ് മേധാവികളുടെ ടീമിനുമായി തുടരും.
എല്ലാ രാജ്യങ്ങളിലെയും ജീവനക്കാരുടെ പ്രതിനിധികളുമായി സമഗ്രവും സുസ്ഥിരവുമായ ഒരു പ്രവർത്തന ബന്ധം കെട്ടിപ്പടുക്കുക, അന്തർദേശീയ താൽപ്പര്യമുള്ള കാര്യങ്ങളിൽ പങ്കുവയ്ക്കുകയും ചർച്ച ചെയ്യുകയും ജനങ്ങളുടെ ശബ്ദം രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് യൂറോപ്യൻ വർക്ക്സ് കൗൺസിലിന്റെ പ്രധാന ലക്ഷ്യം എന്ന് വിപ്രോ വ്യക്തമാക്കുന്നു.
യൂറോപ്യൻ വർക്ക്സ് കൗൺസിലിന്റെ ബോഡിയുടെ ആദ്യ യോഗം 2024 ൽ നടക്കും. യോഗത്തിൽ യൂറോപ്യൻ വർക്ക്സ് കൗൺസിൽ അതിന്റെ ചെയർമാനെയും സെലക്ട് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുമെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ, ബിസിനസിന്റെ പുരോഗതിയെക്കുറിച്ച് വിപ്രോ ജീവനക്കാരുമായി ചർച്ച നടത്തുകയും ചെയ്യും. യൂറോപ്പിലെ കാര്യക്ഷമതയില്ലായ്മ പരിഹരിക്കുന്നതിനായി സെപ്തംബറിൽ വിപ്രോയ്ക്ക് 136 കോടി രൂപ നവീകരണത്തിനായി മാറ്റിവെച്ചിരുന്നു.