രാജ്യത്ത് കുത്തനെ ഉയർന്ന് കൊക്കോ ഇറക്കുമതി

google news
coco

ന്യൂഡൽഹി : ഉത്പാദനം കുറഞ്ഞതോടു കൂടി രാജ്യത്തേക്കുള്ള കൊക്കോ (Cocoa) ഇറക്കുമതി കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊക്കോ ഇറക്കുമതി  25 ശതമാനം ഉയർന്നു. 2021 സാമ്പത്തിക വർഷത്തിൽ പ്രധാനമായും കൊക്കോ പൗഡറും വെണ്ണയും ഉൾപ്പെടുന്ന 89,069 ടൺ കൊക്കോ ഇറക്കുമതി ചെയ്തെങ്കിൽ  2222ൽ ഇത് 1,11,187 ടണ്ണായി ഉയർന്നതായി ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട് ആൻഡ് കൊക്കോ ഡെവലപ്‌മെന്റിന്റെ (ഡിസിസിഡി) കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 2021 സാമ്പത്തിക വർഷത്തിൽ ഏകദേശം 5 ശതമാനമാണ് ഇറക്കുമതി വർധന.

അതേസമയം, ആന്ധ്രാപ്രദേശിലെയും  കേരളത്തിലെയും  കൊക്കോ ഉൽപ്പാദനം മന്ദഗതിയിലാണ് വളരുന്നത്. ഡിസിസിഡിയുടെ മുൻകൂർ എസ്റ്റിമേറ്റ് പ്രകാരം, 2022 സാമ്പത്തിക വർഷത്തിൽ ഇത് 28,426 ടണ്ണാണ്, മുൻവർഷത്തേക്കാൾ 5 ശതമാനം വർധിച്ചു. 2021 സാമ്പത്തിക വർഷത്തിലും ഇതേ വളർച്ച ഉണ്ടായിരുന്നു. 

രാജ്യത്തെ ചോക്ലറ്റ് (Chocolate) ഉപയോഗം കൂടിയിട്ടുണ്ട്. പരമ്പരാഗത മധുരപലഹാരങ്ങളെക്കാൾപലർക്കും ഇന്ന് പ്രിയം ചോക്ലേറ്റുകളോടാണ്. മാറുന്ന ജീവിതശൈലിയ്ക്ക് അനുസരിച്ച് ഉപഭോക്തൃ അഭിരുചിയും മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് സംഭവിക്കുന്ന മറ്റൊരു മാറ്റം ഡാർക്ക് ചോക്ലേറ്റുകളോടുള്ള ആഭിമുഖ്യം വർധിച്ചിട്ടുണ്ട്. കോവിഡ് 19  മഹാമാരിക്ക് ശേഷം ഈ പ്രവണത ശക്തമായി. കൂടാതെ മിൽക്ക് ചോക്ലേറ്റുകൾക്കും ഇപ്പോൾ വൻ ഡിമാൻഡാണ്.  രാജ്യത്തെ ചോക്ലേറ്റ് വിൽപ്പനയിൽ മിൽക്ക് ചോക്ലേറ്റുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 

കയ്പുള്ളതിനാൽ മുൻപ് ഡാർക്ക് ചോക്ലേറ്റുകൾക്ക് വിപണിയിൽ ഡിമാൻഡ് കുറവായിരുന്നു. എന്നാൽ പല ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ഡാർക്ക് ചോക്ലേറ്റ് മാറിയതോടെ രാജ്യത്ത് ഡാർക്ക് ചോക്ലേറ്റുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

പകർച്ചവ്യാധി സമയത്ത് മറ്റ് പല മേഖലകൾക്കും നഷ്ടവും നേരിട്ടെങ്കിലും ചോക്ലേറ്റ് വിപണിയെ അത് അത്രത്തോളം ബാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. വിൽപ്പനയെ ബാധിച്ചുവെങ്കിലും പിന്നീട് ഉപഭോഗം കുത്തനെ കൂടി. ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം മുതലെടുത്ത് നൂതനമായ മാർക്കറ്റിംഗിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ചോക്ലേറ്റ് കമ്പനികൾക്ക് സാധിച്ചു. 

പഞ്ചസാര ചേർക്കാത്ത, ഓർഗാനിക് ആയിട്ടുള്ള, വെജിറ്റേറിയൻ വസ്തുക്കൾ മാത്രം ചേർത്ത് നിർമ്മിച്ച ചോക്ലേറ്റുകൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഡാർക്ക് ചോക്ലേറ്റിൽ പാൽ അടങ്ങിയിട്ടില്ലാത്തതിനാൽ പ്രധാനമായും സസ്യാഹാരമായാണ് ഇതിനെ കണക്കാക്കുന്നത്. പ്രത്യേകിച്ച് യുവ തലമുറയാണ് ഇത്തരത്തിലുള്ള ചോക്ലേറ്റുകൾ വാങ്ങുന്നത്. വീഗനിസം ട്രെൻഡ് ആയികൊണ്ടിരിക്കുന്ന ഈ സമയത്ത് ഡാർക്ക് ചോക്ലേറ്റുകൾ സ്റ്റാറാകുകയാണ്. ഇതിനു എത്ര ഉയർന്ന വില നൽകാനും ആളുകൾ തയ്യാറാണെന്നുള്ളതാണ് മറ്റൊരു വസ്തുത. 

രാജ്യത്ത്, 70 ശതമാനം കൊക്കോ ഉള്ള ചോക്ലേറ്റുകൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്. വിദേശ ചോക്ലേറ്റുകളെ അപേക്ഷിച്ച് അവ വിലകുറഞ്ഞതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദേശ ചോക്ലേറ്റുകൾക്ക് വിലകൂടിയപ്പോൾ പോലും രാജ്യത്ത് അമിത വില ഉണ്ടായിരുന്നില്ല. 

മാർക്കറ്റ് റിസർച്ച് ആൻഡ് കൺസൾട്ടൻസി സ്ഥാപനമായ ഐഎംഎആർസിയുടെ റിപ്പോർട്ട് പ്രകാരം  ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഒന്നാണ് ഇന്ത്യൻ ചോക്ലേറ്റ് വിപണി. 2027ഓടെ ഇന്ത്യൻ ചോക്ലേറ്റ് വിപണി 3.8 ബില്യൺ ഡോളറിലെത്തും എന്നാണ് റിപ്പോർട്ട്.

Tags