പേഴ്സണൽ സ്റ്റാഫ് നിയമനം:പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് മന്ത്രി ടി. സിദ്ദിഖ്

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

 

കൽപ്പറ്റ: പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരായ കുട്ടികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് തന്റെ വിദ്യാഭ്യാസ പദ്ധതിയുടെ നെടുംതൂണായി കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രണവ് സി. ഹരി. പദ്ധതിയുടെ ടീം ഹെഡായി മികച്ച പ്രവർത്തനം നടത്തി.  

 ഉന്നത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക മികവും ഉള്ള വ്യക്തിയാണ് പ്രണവ്. അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽബി മൂന്നാം റാങ്കോടെ വിജയിച്ച വ്യക്തിയാണ്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പിജി ഡിപ്ലോയും സർട്ടിഫിക്കേഷനും നേടി,കൂടാതെ ബ്രിട്ടീഷ് സ്റ്റാന്റേർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസ്‌ക് മാനേജ്‌നമെന്റ് ആന്റ് ക്വാളിറ്റി മാനേജ്‌മെന്റ് ഒന്നാം റാങ്കുകാരനുമാണ്. ഇങ്ങനെയുള്ള വ്യക്തിയെ വെറും ബിസിനസുകാരനായി ചിത്രീകരിച്ചത് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മന്ത്രി പറഞ്ഞു.

പ്രണവ് സി. ഹരിയെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ഇതുവരെ ശുപാർശ ചെയ്തിട്ടില്ലെന്നും, അത്തരമൊരു തീരുമാനം ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഈ വിഷയത്തിൽ പുറത്തുവന്ന വാർത്ത തെറ്റായതാണെന്നും അതുമൂലം ചില പ്രയാസങ്ങൾ ഉണ്ടായെങ്കിലും അത് ഗൗരവമായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.