പാലക്കാട് തെരഞ്ഞെടുപ്പ് മുന്നൊരുക്കം: അതിർത്തിയിൽ പരിശോധന തുടങ്ങി

തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി

 

പാലക്കാട്: തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി. പണവും മദ്യവും ഉൾപ്പെടെയുള്ള വസ്തുക്കൾ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുന്നത് തടയാൻ എല്ലാ ചെക്‌പോസ്റ്റുകളിലും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആകെ 45 സ്‌ക്വാഡുകളെയാണ്, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല കൂടിയുള്ള ജില്ലാ കലക്ടർ ഇതിനായി നിയോഗിച്ചിരിക്കുന്നത്. 

എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പദവി നൽകിയിട്ടുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും ഓരോ സ്‌ക്വാഡിന്റെയും പ്രവർത്തനം. വനം വകുപ്പ്, തദ്ദേശ സ്വയംഭരണം, സഹകരണം, ജി.എസ്.ടി എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ഓരോ ടീമിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ടീമിന്റെ ഭാഗമാകും. വാളയാർ, ഗോപാലപുരം, വേലന്താവളം, പിച്ചന്നൂർ, നടുപ്പുണി, എല്ലപ്പട്ടൻകോവിൽ, മീനാക്ഷിപുരം, നെല്ലിമേട്, ഒഴലപ്പതി, ഗോവിന്ദപുരം, ചെമ്മണാംപതി, നീലിപ്പാറ, ആനക്കട്ടി, മറ്റത്തുകാട്, മുള്ളി തുടങ്ങി തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രധാന പോയിന്റുകളിൽ ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചായിരിക്കും നിരീക്ഷണം. പരിശോധനകൾ സുതാര്യമാക്കുന്നതിനായി ഓരോ സംഘത്തോടൊപ്പവും വീഡിയോഗ്രാഫർമാരുടെ സേവനവും ഉണ്ടാകും.