4G പരീക്ഷണത്തിൽ വലഞ്ഞ് BSNL വരിക്കാർ

തദ്ദേശീയമായി വികസിപ്പിച്ച 4 ജി സാങ്കേതികവിദ്യയുടെ പരീക്ഷണം നടക്കുന്നതിനാൽ വലഞ്ഞ് ബി.എസ്.എൻ.എൽ. വരിക്കാർ. കോളുകൾ കട്ടാവുന്നതും വിളിക്കുമ്പോൾ കിട്ടാതിരിക്കുന്നതുമായ പരാതിയാണെങ്ങും
 
പത്തനംതിട്ട: തദ്ദേശീയമായി വികസിപ്പിച്ച 4 ജി സാങ്കേതികവിദ്യയുടെ പരീക്ഷണം നടക്കുന്നതിനാൽ വലഞ്ഞ് ബി.എസ്.എൻ.എൽ. വരിക്കാർ. കോളുകൾ കട്ടാവുന്നതും വിളിക്കുമ്പോൾ കിട്ടാതിരിക്കുന്നതുമായ പരാതിയാണെങ്ങും. രാജ്യത്ത് ബി.എസ്.എൻ.എലിന്റെ മികച്ച സർക്കിളായ കേരളത്തിൽപ്പോലും മറ്റു സേവനദാതാക്കളിലേക്ക് പോകുന്ന പ്രവണത കൂടിവരുന്നുണ്ട്.
ഒക്ടോബറിലാണ് ബി.എസ്.എൻ.എലിനുവേണ്ടിയുള്ള തദ്ദേശീയ സാങ്കേതികവിദ്യ, പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തത്. സമ്പൂർണ സജ്ജമായ നെറ്റ്വർക്കായിരിക്കും ഉണ്ടാവുകയെന്ന പ്രഖ്യാപനവുമുണ്ടായി. പക്ഷേ, പൂർണമായും കുറ്റമറ്റരീതിയിലുള്ള ഒരു സംവിധാനമായിരുന്നില്ല അന്ന് ഉദ്ഘാടനംചെയ്തത്. ടവറുകളിൽ 4 ജി ഉപകരണങ്ങൾ സ്ഥാപിച്ച് അനുബന്ധപ്രവർത്തനങ്ങൾ നടത്തിയെങ്കിലും, പ്രവർത്തിപ്പിച്ചുനോക്കി പോരായ്മകൾ കണ്ടുപിടിക്കാൻ രാജ്യമൊട്ടാകെയുള്ള വരിക്കാരെ തിരഞ്ഞെടുക്കുകയായിരുന്നു.
ടാറ്റ കൺസൾട്ടൻസി സർവീസസാണ് തദ്ദേശീയമായി 4 ജി സാങ്കേതികമായി വികസിപ്പിച്ചത്. ഇവർക്കൊപ്പം തേജസ്, സി-ഡോട്ട് എന്നീ കമ്പനികളും സഹകരിച്ചു.
നമ്പർ സ്വിച്ച് ഓഫ് എന്നു പറയും, സംസാരം മുറിയും
ആരെയാണോ വിളിക്കുന്നത് ആ നമ്പർ സ്വിച്ച് ഓഫ് എന്നു പറയുന്നതാണ് വരിക്കാർ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. ഡയൽ ചെയ്യുന്നയാളിന് റിങ് കേൾക്കുകയും അവിടെ ബെല്ലടിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ട്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഏതെങ്കിലും ഒരാൾക്ക് ഒട്ടും കേൾക്കാതിരിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. നല്ല റെയ്ഞ്ചുള്ള സ്ഥലത്തുപോലും ഔട്ട് ഓഫ് റെയ്ഞ്ച് എന്ന് പറയും. എന്നാൽ, ഡേറ്റയിൽ വലിയ പ്രശ്‌നം ഉണ്ടാകുന്നില്ല.
കൂടിവന്ന വരിക്കാർ കുറഞ്ഞു
രാജ്യത്ത് സെപ്റ്റംബറിൽ ബി.എസ്.എൻ.എലിലേക്ക് 5.24 ലക്ഷം വരിക്കാരാണ് പുതിയതായി എത്തിയതെന്ന് ട്രായ് റിപ്പോർട്ട് പറയുന്നു. ഒക്ടോബറിൽ 2.69 ലക്ഷവും നവംബറിൽ 4.21 ലക്ഷവും. എന്നാൽ, ഏറ്റവും അവസാനം വന്ന ഡിസംബറിലെ റിപ്പോർട്ടിൽ 2.06 ലക്ഷം വരിക്കാരുടെ കുറവാണുണ്ടായത്