നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ 10 ദിവസത്തിനിടെ പിടിച്ചത് 3.91 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ മലപ്പുറം ജില്ലയിൽ ഇതുവരെ പിടികൂടിയത് 3,91,31,190 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈൽ ഫോണുകളും മറ്റും
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ മലപ്പുറം ജില്ലയിൽ ഇതുവരെ പിടികൂടിയത് 3,91,31,190 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈൽ ഫോണുകളും മറ്റും. മാർച്ച് 15 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ പൊലിസ്, എക്‌സൈസ്, ഇൻകംടാക്‌സ്, ഡി.ആർ.ഐ, ഫ്ളയിംഗ് സ്‌ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് ഇത്രയും മൂല്യമുള്ള വസ്തുക്കൾ പിടികൂടിയത്.
ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുകയാണ്. പണം, മദ്യം, ലഹരി വസ്തുക്കൾ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന.
പൊലിസ് പരിശോധനയിൽ 36.045 ലക്ഷം രൂപ, ആറ് ലിറ്റർ മദ്യം, 701.90 ഗ്രാം മയക്കുമരുന്ന്, 4383 ഹാൻസ് പായ്ക്കറ്റ്, 30 ഐ ഫോണുകൾ എന്നിവ പിടികൂടി. ആകെ 54.98 ലക്ഷം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇൻകം ടാക്‌സ് ടീം 87.44 ലക്ഷം രൂപ പിടിച്ചെടുത്തു. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 62.68 രൂപയും 491.12 ലിറ്റർ മദ്യവും 8.80 കി.ഗ്രാം മയക്കുമരുന്നും കണ്ടെത്തി. രണ്ട് കഞ്ചാവ് ചെടിയും കണ്ടെത്തി നടപടിയെടുത്തു. ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പരിശോധനയിൽ 1.65 കോടി രൂപ വില വരുന്ന 36,74,000 സിഗരറ്റ് പിടികൂടി. എസ്എസ്.ടി നടത്തിയ പരിശോധനയിൽ 12.5 ലക്ഷം രൂപയും പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്‌ക്വാഡുകളും പൊലീസും പിടിച്ചെടുക്കുന്ന പണം ഇലക്ഷനുമായി ബന്ധപ്പെട്ടതല്ലെങ്കിൽ പരിശോധിച്ച് ഉടമകൾക്ക് തിരിച്ച് നൽകുന്നതിനായി ജില്ലാ കളക്ടർ ജില്ലാതല ഗ്രീവൻസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മീഷണർ അബ്ദുൽ ലത്തീഫ്, ചെലവ് നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ പ്രസീദ യു.വി, ജില്ലാ ട്രഷറി ഓഫീസർ സ്മിജ എം.കെ എന്നിവരടങ്ങിയ കമ്മിറ്റിയാണ് തീരുമാനമെടുക്കുക. 10 ലക്ഷം രൂപയിൽ കൂടുതലുള്ള തുക വിട്ടു നൽകുന്നതിനു മുമ്പ് ആദായ നികുതി വകുപ്പിനെ വിവരമറിയിക്കും