കേരളത്തിലെ പൊതുജനാരോഗ്യ മേഖല വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തി : മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിലെ പൊതുജനാരോഗ്യ മേഖല വികസിത രാജ്യങ്ങളിലെ നിലവാരത്തിൽ എത്തിയെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളോടെ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

കോഴിക്കോട് : കേരളത്തിലെ പൊതുജനാരോഗ്യ മേഖല വികസിത രാജ്യങ്ങളിലെ നിലവാരത്തിൽ എത്തിയെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളോടെ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന തരത്തിൽ കഴിഞ്ഞ പത്ത് വർഷം കേരളത്തിലെ പൊതുജനാരോഗ്യ മേഖല വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ നാല് വർഷം ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനവും ബജറ്റിൽ പൊതുജനാരോഗ്യ മേഖലക്ക് ഏറ്റവും കൂടുതൽ വിഹിതം മാറ്റിവെക്കുന്ന സംസ്ഥാനവും കേരളമാണ്. നിർമിത ബുദ്ധി, മെഷീൻ ലേണിങ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ആരോഗ്യ സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കാനുള്ള പരിശ്രമങ്ങൾക്ക് സർക്കാർ തുടക്കമിട്ടെന്നും മന്ത്രി അറിയിച്ചു.

26.31 കോടി രൂപ ചെലവിട്ടാണ് 43,855.17 ചതുരശ്ര അടിയിൽ പുതിയ കെട്ടിടം നിർമിച്ചത്. അത്യാഹിത വിഭാഗം, മൈനർ ഓപറേഷൻ തിയേറ്റർ, വിവിധ ഒ.പി റൂമുകൾ, ഗൈനക് ഒ.ടി, ലേബർ റൂം, ട്രിയാജ്, എൻ.ഐ.സി.യു, ജനറൽ സർജറി ഒ.ടി, ഓർത്തോ ഒ.ടി, സർജിക്കൽ ഐ.സി.യു, എച്ച് ലബോറട്ടറി, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക വാർഡുകൾ, പീഡിയാട്രിക് വാർഡ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങളാണ് അഞ്ച് നിലകളുള്ള കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിലെ കെട്ടിടത്തിന് മുകളിൽ നിർമിച്ച വെർട്ടിക്കൽ ബ്ലോക്കും ആശുപത്രിയുടെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. 1.14 ഏക്കറിലാണ് ആശുപത്രിയുള്ളത്. 

ഒരേസമയം 20 പേർക്ക് വരെ ഉപയോഗിക്കാവുന്ന ലിഫ്റ്റ്, സി.സി.ടി.വി, മലിനജല സംസ്‌കരണ പ്ലാന്റ്, അഗ്നിരക്ഷാ സംവിധാനം, കുടിവെള്ളത്തിനും അഗ്നിശമനത്തിനുമായി 1,50,000 ലിറ്റർ ശേഷിയുള്ള ഭൂഗർഭജല സംഭരണി, കുടിവെള്ളത്തിന് മാത്രമായി 70,000 ലിറ്റർ ശേഷിയുള്ള മറ്റൊരു ഭൂഗർഭജല സംഭരണി എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ 20,000 ലിറ്റർ ശേഷിയുള്ള അഗ്നിശമന ഓവർഹെഡ് ടാങ്കിന്റെയും 10,000 ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ഫ്ളഷ് ടാങ്കിന്റെയും പണിയും പൂർത്തീകരിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റ്, ട്രാൻസ്ഫോർമർ, ജനറേറ്റർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

ചടങ്ങിൽ കെ എം സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി എം കമലാക്ഷി, മംഗൾദാസ് ത്രിവേണി, കെ കെ അബ്ദുള്ള മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ ബാലാമണി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ശോഭ, പി കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ ടീച്ചർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.