കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തും : മന്ത്രി കെ മുരളീധരന്‍

കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നും പ്രവൃത്തി പൂര്‍ത്തിയായ ഉടന്‍ ജില്ലാ ആശുപത്രിയായി പ്രഖ്യാപിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. 

 

കോഴിക്കോട് : കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നും പ്രവൃത്തി പൂര്‍ത്തിയായ ഉടന്‍ ജില്ലാ ആശുപത്രിയായി പ്രഖ്യാപിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി, ജനപ്രതിനിധികളുടെയും ആശുപത്രി വികസന സമിതി അംഗങ്ങളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ മോര്‍ച്ചറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി തൊട്ടടുത്തുള്ള 10 സെന്റ് റവന്യൂ ഭൂമി വിട്ടുനല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ രക്തബാങ്ക് ഉടന്‍ ആരംഭിക്കും. അത്യാഹിത വിഭാഗത്തില്‍ ഒഴിവുള്ള നാല് മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തിക ഉടന്‍ നികത്തും. അസിസ്റ്റന്റ് സര്‍ജന്‍, റേഡിയോളജിസ്റ്റ്, അനസ്തറ്റിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (സര്‍ജറി) എന്നിവരെയും നിയമിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ പോരായ്മകള്‍ പരിഹരിക്കുകയും രോഗികളെ തറയില്‍ കിടത്തുന്നത് കര്‍ശനമായി ഒഴിവാക്കുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി ആശുപത്രികളുടെ ഭൗതിക നിലവാരം ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം.പി വിശിഷ്ടാതിഥിയായി. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍, പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്‍ സാഹിറ, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി ടി ബിന്ദു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ പി സുധീഷ്, കൗണ്‍സിലര്‍ വി എം ജസ്‌ലു, അഡീഷണല്‍ ഡി.എം.ഒ വി പി രാജേഷ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അഫ്സല്‍, ആശുപത്രി സൂപ്രണ്ട് വി എം സുനിത തുടങ്ങിയവര്‍ സംബന്ധിച്ചു.