കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മന്ത്രി മോൻസ് ജോസഫ്

റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു.

 

കോട്ടയം: റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത്  ചെയർമാൻ എൻ. ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം  യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃഷി  സജീവമാക്കുന്നതിൽ  ക്രിയാത്മകമായ നടപടികൾ സ്വീകരിക്കും. വന്യമൃഗശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ റബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃഷി, വനം വകുപ്പുകളുടെ മന്ത്രിമാരും റബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു.

സാങ്കേതിക കാരണങ്ങൾ മൂലം സ്ഥിരതാ ഫണ്ടിനത്തിൽ കർഷകർക്ക് കിട്ടാനുള്ള   20 കോടി രൂപ പെട്ടെന്ന് വിതരണം ചെയ്യുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ഇടവിളകൾക്ക് കാർഷിക ആനുകൂല്യം, വനമേഖലയിലെ തോട്ടങ്ങൾക്ക് വേലി കെട്ടുന്നതിനും ട്രഞ്ച് കുഴിക്കുന്നതിനും വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കൽ, ടാപ്പിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തൽ തുടങ്ങി റബർ ബോർഡ് ഉന്നയിച്ച വിവിധ വിഷയങ്ങളിൽ കർഷകരെ സഹായിക്കുന്നതിനുള്ള സമീപനമുണ്ടാകും. വിലസ്ഥിരതാ ഫണ്ടിന്റെ  പ്രയോജനം കൂടുതൽ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.  റബർ കൃഷിയെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സംസ്ഥാന സർക്കാരും റബർ ബോർഡും ഒരുമിച്ചു പ്രവർത്തിക്കണം -മന്ത്രി പറഞ്ഞു.

റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എ. വസന്തഗേശ്, റബർ പ്രൊഡക്ഷൻ കൺട്രോളർ ഡോ.ടി. സിജു, എൻ.ഐ.ആർ.ടി. ഡയറക്ടർ പ്രിയ വർമ എന്നിവർ സംസാരിച്ചു.