റോഡ്‌സുരക്ഷ ; നിയമലംഘകർക്കെതിരെ കർശന നടപടി: കൊല്ലം ജില്ലാ കലക്ടർ
ഗതാഗതനിയമലംഘനം റോഡ് സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ് മുന്നറിയിപ്പ് നൽകി.
കൊല്ലം : ഗതാഗതനിയമലംഘനം റോഡ് സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ് മുന്നറിയിപ്പ് നൽകി. ചേമ്പറിൽ ചേർന്ന റോഡ് സുരക്ഷാ സമിതിയോഗത്തിൽ അധ്യക്ഷയായ ജില്ലാ കലക്ടർ അപകടസാധ്യത ഉയർത്തുന്ന ബസ് സ്റ്റോപ്പുകൾ പുന:ക്രമീകരിക്കുമെന്നും വ്യക്തമാക്കി.
കർബല ബാലികാമറിയം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ച്കടക്കാൻ സഹായകമായതരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കടവൂർ മുട്ടത്ത്മൂല റോഡിൽ കെ എസ് ഇ ബിയുടെ ട്രാൻസ്ഫോർമറിന്റെ സ്ഥാനംമാറ്റിയുള്ള സുഗമഗതാഗത സാധ്യതകൾ പരിശോധിക്കും. മൺറോതുരുത്ത് കനറാബാങ്ക് ജംഗ്ഷനിൽ അപകടങ്ങൾ കുറയ്ക്കാൻ പുതിയ ട്രാഫിക് സംവിധാനം ഏർപ്പെടുത്തും. മേവറം ദേശീയപാതയിലെ പള്ളിമുക്ക്-പോളയത്തോട് ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് പരിഹരിക്കാനും നടപടി സ്വീകരിക്കും.
അഞ്ചൽ ഏരൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ, അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളുടെ പരിസരങ്ങളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. എൻഫോഴ്സ്മെന്റ് ആർ ടി ഒ എ കെ ദിലു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.